ചെറുപുഴ:കൊടുംമഴയ്ക്കും കൊവിഡിനും പുറകെ കണ്ണൂരിലെ മലയോരത്ത് കടുവഭീഷണിയും. ചെറുപുഴ പഞ്ചായത്തിലെ കാനംവയലിൽ കടുവയിറങ്ങി. രണ്ട് നായകളെ ആക്രമിച്ചു. ഇതിലൊന്നിനെ കടിച്ചിഴച്ച് വനത്തിലേക്ക് കൊണ്ടുപോയതായി കർഷകർ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കർണാടക വനാതിർത്തിയോട് ചേർന്നുകിടക്കുന്ന കാനംവയലിലെ കായമ്മാക്കൽ സണ്ണിയുടെ കൃഷിയിടത്തിൽ നിന്നും 200 മീറ്റർ ദൂരത്തിലാണ് കടുവിയിറങ്ങിയത്. ഇവിടെ 10 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മണിയന്റെ വളർത്തുനായകളെയാണ് കടുവ ആക്രമിച്ചത്.

അർധരാത്രി 12 മണിയോടെ നായകൾ പ്രത്യേക ശബ്ദത്തിൽ കരഞ്ഞപ്പോൾ മണിയൻ വാതിൽ തുറന്ന് പുറത്തിറങ്ങി നോക്കുമ്പോഴാണ് മുറ്റത്ത് കടുവ നിൽക്കുന്നത് കണ്ടത്. മണിയൻ ഉടൻ തന്നെ അകത്തുകയറി. മറ്റുള്ളവരെ ഫോൺ വിളിച്ച് വിവരമറിയിച്ചു. 12 തൊഴിലാളികൾ മണിയനൊപ്പം ജോലി ചെയ്യുന്നുണ്ട്. എന്നാൽ വൈകുന്നേരത്തോടെ ഇവർ മടങ്ങിപ്പോകും. മണിയൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസം.

വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്. എന്നാൽ കടുവ ഇറങ്ങുന്നത് അപൂർവ്വമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയുടെ കാൽപാടുകൾ ശേഖരിച്ചിട്ടുണ്ട്. വേണ്ടി വന്നാൽ കൂടൊരുക്കാനാണ് ഇവരുടെ തീരുമാനം.