കൊച്ചി: സാമൂഹിക വിഷയങ്ങളിൽ സോഷ്യൽ മീഡിയിലൂടെയായാലും അല്ലെങ്കിലും പറയുന്നതിൽ സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ പണി കിട്ടാൻ സാധ്യത ഏറെയാണ്. സെലിബ്രിറ്റികളാണെങ്കിൽ വിവാദങ്ങളുടെ മലവെള്ളപാച്ചിലായിരിക്കും. നടനും മിമിക്രി കലാകാരനുമായ ടിനി ടോം ഇത്തരത്തിൽ വിവാദങ്ങളിൽ പെടുന്നത് പതിവായിരിക്കുന്നു. പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തി നടത്തിയ പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടതോടെ ടിനി ടോം ക്ഷമാപണം നടത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു പോസ്റ്റിൽ പറഞ്ഞത്. പോസ്റ്റിനെതിരെ ആളുകൾ രംഗത്തുവന്നതോടെ ഈ ചിത്രം നീക്കം ചെയ്യുകയായിരുന്നു ടിനി. കോമഡിഷോകളിലെ ബോഡിഷെയ്മിംഗിനും വർഗീയപരാമർശങ്ങൾക്കുമെതിരെ രംഗത്തുവന്ന ഗായത്രിയെന്ന യൂട്യൂബ് വ്ളോഗർക്കെതിരെ ടിനിടോം നടത്തിയ പരാമർശവും വിവാദത്തിലായിരുന്നു. ടിനിടോം ഭീഷണിപ്പെടുത്തിയെന്നും ഗായത്രി പരാതിപ്പെട്ടിരുന്നു. ഏതായാലും പുതിയ വിവാദപരാമർശം കൗമുദി ചാനലിനലിന് നൽകിയ അഭിമുഖത്തിലാണ്. തനിക്കെതിരെ ഉയർന്ന ചില ആരോപണങ്ങൾക്ക് മറുപടി പറയുകയും വാദമുഖങ്ങളിൽ ഉറച്ചുനിൽക്കുകയുമാണ് അദ്ദേഹം.

'പിന്നെ എന്റെ കാരണവന്മാർ പറഞ്ഞിട്ടുണ്ട്, മനസിൽ വെക്കേണ്ട സന്ദേശമാണത്. നമ്മൾ ഒരിക്കലും പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും (മാന്യമായിട്ടാണ് ഞാൻ പറയുന്നത്) തർക്കിക്കരുത്. വേറൊന്നുമല്ല, അവർ ചിലപ്പോൾ ഗതികേട് കൊണ്ടായിരിക്കാം അങ്ങനെയായത്, ഒരുപക്ഷേ വിധിയായിരിക്കാം. ആ പാവങ്ങൾക്ക് ഒന്നും വിൽക്കാനില്ല. അവരുടെ ശരീരം വരെ അവർ വിൽക്കുന്നു. ഞാൻ അവരെ തള്ളിപ്പറയുന്നതല്ല. അവർ എന്തും എടുത്ത് വിൽക്കും. അവർക്ക് സ്‌കിൽസ് ഇല്ലല്ലോ. സ്‌കിൽ ഇല്ലാത്തതുകൊണ്ട് ഒന്നും ഡെവലപ്പ് ചെയ്യാത്ത അവർ എന്തും വിൽക്കാൻ തയ്യാറാകും. അവിടെ നമ്മൾ തർക്കിച്ചാൽ നമ്മളെ നാറുകയുള്ളൂ. കാരണം അവർ എന്തും വിൽക്കാൻ തയ്യാറാകും. അതുകൊണ്ട് ചീപ്പായ അവരോട് ഞാൻ പ്രതികരിക്കാറില്ല. അങ്ങനെ അവർക്കൊരു പബ്ലിസിറ്റി വേണ്ട.'-'ടിനിയുടെ വിവാദപരാമർശം ഇങ്ങനെ

ചാനൽ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

നമ്മുടെ സിനിമയിൽ ചെറിയ റോളൊക്കെ ചെയ്യാനായി ചില കുട്ടികൾ വരില്ലേ, അവരുടെ പേരൊന്നും ഞാൻ പറയുന്നില്ല, ചെറിയ റോൾ ചെയ്യുന്നത് മോശമാണെന്നും പറയുന്നില്ല. അന്ന് അവർ അവിടയൊക്കെ നിൽക്കുകയും ചെയ്യും. ചിലപ്പോൾ സിനിമയിൽ രക്ഷപ്പെടില്ല. ഇങ്ങനെ സിനിമയിൽ രക്ഷപ്പെടാതെ വരുമ്പോൾ ഫ്രസ്ട്രേഷനാകും. പിന്നെ അവർ ചെയ്യുന്നത് നെഗറ്റീവിലൂടെ സക്സസ് ആകാനുള്ള ശ്രമങ്ങളാകും. ഇത് പക്ഷേ ഒരിക്കലും സക്സസാകില്ല.

സ്വർണക്കടത്ത് എന്റെ തലയിൽ വെക്കാൻ നോക്കി. ഞാൻ തുറന്ന പുസ്തകമാണ്. അമ്പലപ്പറമ്പിൽ നിന്നും പള്ളിപ്പറമ്പിൽ നിന്നും വന്ന ആർട്ടിസ്റ്റാണ്. ഒരു സൂപ്പർ സ്റ്റാറിന്റെ മകനായി ജനിച്ച് വായിൽ വെള്ളിക്കരണ്ടിയായി വന്നയാളല്ല. (അങ്ങനെ വരുന്നതൊന്നും തെറ്റല്ല). ഞാൻ കലയ്ക്ക് വേണ്ടി പട്ടിണി അനുഭവിച്ചിട്ടുള്ള ആളാണ്. വീട്ടിൽ സൗകര്യങ്ങളും പഠിക്കാനുമൊക്കെ പറഞ്ഞപ്പോഴും നമ്മൾ കലയ്ക്ക് വേണ്ടിയിട്ട് ഇറങ്ങിയതാണ്. അന്ന് വീട്ടിൽ നിന്ന് കാശൊക്കെ ചോദിക്കാൻ ഈഗോയാണ്.

ഞാൻ സ്വർണക്കടത്തിൽ ഉണ്ടേൽ ഇങ്ങനത്തെ കൊന്ത ഇട്ട് നടക്കില്ലല്ലോ. നമ്മടെ തലയിൽ കൊണ്ട് സ്വർണക്കടത്ത് വെക്കാൻ നേരം അത് അപ്പോൾ തന്നെ പൊട്ടിത്തെറിക്കും. പ്രകൃതി പോലും അത് അംഗീകരിക്കില്ല. എനിക്ക് ഒന്നും ഒളിച്ച് വെക്കാനില്ല.

മിമിക്രിയിലേക്ക് ആളുകൾ വന്നിരിക്കുന്നത് താഴെ നിന്നാണ്. ഒരുപാട് പാവപ്പെട്ട കുടുംബങ്ങളിൽ നിന്നാണ് ആളുകൾ വന്നിരിക്കുന്നത്. ഈവൻ പട്ടികജാതി കുടുംബത്തിൽ നിന്നുവരെ. അവരിൽ നിന്ന് ഒരുപാട് പേരുണ്ട്. അവർക്ക് ഒരുപാട് ജീവിതം കൊടുത്തിട്ടുള്ളതാണ് മിമിക്രി. അവർ ഒരാളെ അവഹേളിക്കാനോ, ഇൻസൽട്ട് ചെയ്യാനോ ബോഡി ഷെയിമിംഗിനോ ഒന്നുമല്ല മിമിക്രി ചെയ്യുന്നത്. അതൊരു തമാശ മാത്രം. കാണുക, കേൾക്കുക, മറന്നുകളഞ്ഞേക്കുക. അത് എല്ലാവരും എൻജോയ് ചെയ്യുന്നുണ്ട്.

വർഗീയ വിഷം കുത്തിനിറക്കുന്നത് പോലെ തന്നെ അതിനെ തെറ്റിദ്ധരിപ്പിച്ചാൽ ആൾക്കാരിലേക്ക് ആ വിഷം കുത്തിക്കയറും. പുതിയ ജനറേഷൻ ആണെങ്കിലും അവരിലേക്ക് അത് കുത്തിക്കയറ്റാൻ ശ്രമിക്കും.

നമ്മളെ കുത്തിയിട്ട് നമ്മൾ അവരുടെ പേര് പറഞ്ഞാൽ അവർ ക്ലിക്കാകും. ഈ ചെയ്യുന്ന ആൾ തന്നെ എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്, നിങ്ങൾക്ക് ആവശ്യത്തിന് മൈലേജുണ്ടല്ലോ, അപ്പോ നിങ്ങളെയൊക്കെ കരിതേച്ച് കാണിച്ചാലേ അവർക്ക് മൈലേജ് കിട്ടുകയുള്ളൂ എന്ന്. ഇതിന്റെ വോയിസൊക്കെ നമ്മടെ കയ്യിൽ ഉണ്ട്. പക്ഷേ അവർ ചെയ്യുന്നത് തന്നെ നമ്മൾ ചെയ്താൽ നമ്മൾ ചീപ്പായി പോകില്ലേ.

പിന്നെ എന്റെ കാരണവന്മാർ പറഞ്ഞിട്ടുണ്ട്, മനസിൽ വെക്കേണ്ട സന്ദേശമാണത്. നമ്മൾ ഒരിക്കലും പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും (മാന്യമായിട്ടാണ് ഞാൻ പറയുന്നത്) തർക്കിക്കരുത്. വേറൊന്നുമല്ല, അവർ ചിലപ്പോൾ ഗതികേട് കൊണ്ടായിരിക്കാം അങ്ങനെയായത്, ഒരുപക്ഷേ വിധിയായിരിക്കാം. ആ പാവങ്ങൾക്ക് ഒന്നും വിൽക്കാനില്ല. അവരുടെ ശരീരം വരെ അവർ വിൽക്കുന്നു. ഞാൻ അവരെ തള്ളിപ്പറയുന്നതല്ല. അവർ എന്തും എടുത്ത് വിൽക്കും. അവർക്ക് സ്‌കിൽസ് ഇല്ലല്ലോ. സ്‌കിൽ ഇല്ലാത്തതുകൊണ്ട് ഒന്നും ഡെവലപ്പ് ചെയ്യാത്ത അവർ എന്തും വിൽക്കാൻ തയ്യാറാകും. അവിടെ നമ്മൾ തർക്കിച്ചാൽ നമ്മളെ നാറുകയുള്ളൂ. കാരണം അവർ എന്തും വിൽക്കാൻ തയ്യാറാകും. അതുകൊണ്ട് ചീപ്പായ അവരോട് ഞാൻ പ്രതികരിക്കാറില്ല. അങ്ങനെ അവർക്കൊരു പബ്ലിസിറ്റി വേണ്ട.

ഞാൻ അവരുടെ പേര് പറയില്ല.അങ്ങനെ ഒരു പബ്ലിസിറ്റി വേണ്ട. സൈബർ ബുള്ളീസ് നേരിട്ട് വരില്ല. അവർ മേശയുടെ അടിയിൽ ഇരുന്നാണ് അറ്റാക്ക്. ഇവർക്ക് മുഖങ്ങളില്ല. ഐഡിയയില്ല.ഓരോ സൈബർ അറ്റാക്കും നടക്കുന്നേരം നമ്മൾ അത്ര പവർഫുള്ളാകും. ഓരോ പരിപാടി കഴിയുന്നേരവും തള്ളയ്ക്കും തന്തയ്ക്കും കേൾക്കുന്ന വിളികളാണ് നമ്മളെ പവർഫുള്ളാക്കുന്നത്.

ടിനയുടെ പരാമർശങ്ങൾ സാമൂഹിക ബോധമുള്ള കലാകാരന് ചേരുന്നതല്ല എന്ന വിമർശനവുമായി സോഷ്യൽ മീഡയയിൽ പലരും രംഗത്തെത്തി.

പ്രിയമുള്ള ടിനിടോം ഇത്തരം കോമഡി ഷോ ഒരു പാട് പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെ കളിയാകുകയും മനോവിഷമത്തിലാക്കുകയും ച്ചെയുന്നുണ്ട് നിങ്ങൾക്ക് തമാശ കാണിക്കാൻ മറ്റെതല്ലാം വിഷയങ്ങൾ എടുക്കാം ദളിതരെയും ആദിവാസികളെയും കറുത്തവരെയും ഗെ ,ട്രാൻസ്ജെന്റർ സ്ത്രീകൾ എന്നിവരെയും ഒക്കെ നിങ്ങൾ കലാ കാലങ്ങളായി കളിയാക്കി മതിയായില്ലെ. ജീവിച്ച് ബുദ്ധിമുട്ടുന്ന മനുഷ്യരെ കളിയാക്കി വേണോ നിങ്ങൾക്ക് ഇനിയും അരി മേടിക്കാൻ'., ട്രാൻസ്ജന്റർ ആക്റ്റിവിസ്റ്റായ ശീതൾ ശ്യാം ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുന്നത് ഇങ്ങനെ.