കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. മന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകൾ തകർത്തു. പശ്ചിമ മിഡ്നാപൂരിൽ വച്ചാണ് സംഭവമുണ്ടായത്. ആക്രമണത്തിന് പിന്നിൽ പിന്നിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളാണെന്ന് മുരളീധരൻ ആരോപിച്ചു. ആക്രമണത്തെ തുടർന്ന് അദ്ദേഹം യാത്ര നിർത്തിവെച്ചിരിക്കുകയാണ്. വി മുരളീധരൻ തന്നെയാണ് ആക്രമണത്തിന്റെ വിവരം ക്യാമറ വിഷ്വൽസ് ഉടപ്പെടെ പുറത്ത് വിട്ടത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ എതിരെ പശ്ചിമ ബംഗാളിൽ ആക്രമണം. വെസ്റ്റ് മിഡ്നാപുരിലെ പഞ്ച്ഗുഡിയിലാണ് ആൾക്കൂട്ടം വാഹനത്തിനു നേരെ ആക്രമണം നടത്തിയത്. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് വി. മുരളീധരൻ പറഞ്ഞു. ഒരു കാർ തകർക്കപ്പെടുകയും പേഴ്സണൽ സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തതായി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സ്ഥലം സന്ദർശിക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു മുരളീധരന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വി. മുരളീധരൻ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. വടികളും കല്ലുകളുമായി ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. മുരളീധരൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. അകമ്പടി സേവിച്ചിരുന്ന പൊലീസ് വാഹനത്തിനുനേരെയും ആക്രമണം ഉണ്ടായി.

നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ അക്രമ സംഭവം അന്വേഷിക്കാൻ നാലംഗ സംഘത്തെ അയച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം. തുടർച്ചയായി പശ്ചിമ ബംഗാൾ സർക്കാരിന് രണ്ട് കത്തുകൾ അയച്ചതിന് ശേഷമാണ് അഡിഷണൽ സെക്രട്ടറി ഉൾപ്പെടുന്ന സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചത്. തുടർച്ചയായി മൂന്നാം തവണയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട കേന്ദ്രം 'സമയം പാഴാക്കാതെ' സമാധാനം പുനഃസൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കത്തിലൂടെ നിർദ്ദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു.