അഗർത്തല: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയിൽ ചേക്കേറിയ നേതാക്കൾ തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങുന്നു. ബംഗാൾ മുന്മന്ത്രി രാജീബ് ബാനർജിയാണ് ഒടുവിൽ തൃണമൂലിൽ തിരിച്ചെത്തിയത്. ത്രിപുര ബിജെപി എംഎൽഎ ആശിഷ് ദാസും തൃണമൂലിൽ ചേർന്നു. ത്രിപുരയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിലാണ് ഇവർ പാർട്ടിയിലെത്തിയത്.

2023ലെ ത്രിപുര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഗർത്തലയിൽ നടന്ന റാലിയിലാണ് ഇരുവരും പാർട്ടിയിൽ മടങ്ങിയെത്തിയത്. മൂന്നുതവണ സർക്കാർ അനുമതി നിഷേധിച്ച റാലിക്ക് ത്രിപുര ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ റാലി നടന്നത്.

2011 - 2016 മമതാ ബാനർജി മന്ത്രി സഭയിലെ മന്ത്രിയായിരുന്നു റജിബ് ബാനർജി. ത്രിപുരയിലെ വലതിനെ ഇടതിനേയും ഒന്നിച്ച് ഇല്ലായ്മ ചെയ്യുമെന്നും ഇവിടെ ബംഗാൾ ആവർത്തിക്കുമെന്നും അഭിഷേക് ബാനർജി പറഞ്ഞു. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടക്കുകയാണ്.

ഡിസംബർ ആദ്യത്തോടെ മമത ബാനർജി ത്രിപുര സന്ദർശിക്കുമെന്ന് അഭിഷേക് ബാനർജി വ്യക്തമാക്കി. 'ഞങ്ങൾ ഇടതിനേയും വലതിനെയും ഇല്ലാതാക്കും. ത്രിപുരയിൽ ബംഗാൾ ആവർത്തിക്കും. ബിജെപി വൈറസിന് ഒരു വാക്സിനെയുള്ളു അത് മമത ബാനർജിയാണ്'- അഭിഷേക് പറഞ്ഞു.

സെപ്റ്റംബർ മുതൽ അഗർത്തലയിൽ റാലി നടത്താനായി ടിഎംസി ശ്രമിക്കുന്നുണ്ട്. എന്നാൽ റാലി നടത്താൻ ത്രിപുര പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്ന് ടിഎംസി ഹൈക്കോടതിയെ സമീപിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് റാലി നടത്താൻ ഹൈക്കോടതി അനുമതി നൽതിയത്. 500പേരിൽക്കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന നിർദേശത്തോടെയാണ് കോടതി അനുമതി നൽകിയത്.