കൊച്ചി: ജോജു ജോർജ്ജ് നൽകിയ പ്രതി പ്രകാരം മുൻ കൊച്ചി മേയർ ടോണി ചമ്മണിക്കിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, ജോജുവിന്റെ മൊഴി തള്ളി ചമ്മണി രംഗത്തുവന്നു. തനിക്കെതിരെ നടൻ ജോജു നൽകിയ മൊഴി വ്യാജമെന്ന് ടോണി പറഞ്ഞു. ജോജുവിനെ അസഭ്യം പറയുകയോ കഴുത്തിൽ പിടിക്കുകയോ ചെയ്തിട്ടില്ല. സമരം അലങ്കോലപ്പെടുത്തിയ സമയത്ത് വികാരപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. എന്നാൽ അദ്ദേഹത്തിന്റെ ദേഹത്ത് തൊട്ടിട്ടുപോലുമില്ലെന്നും ടോണി ചമ്മിണി വ്യക്തമാക്കി.

ഈ പറയപ്പെടുന്ന കേസ് വ്യാജമാണ്. ജോജു ഇത്തരത്തിലാണ് മൊഴി നൽകിയിട്ടുള്ളതെങ്കിൽ വനിതാപ്രവർത്തകരെ അധിക്ഷേപിച്ചിട്ടില്ല എന്ന് പറയുന്നതും കള്ളമാണ്. 20ഓളം വരുന്ന വനിതാപ്രവർത്തകർ ഉള്ളിടത്തു കൂടിയാണ് ജോജു വന്നത്. ഉത്തരവാദപ്പെട്ട വനിതാപ്രവർത്തകർ കള്ളം പറയില്ല. ഇതിനെ നിയമപരമായി നേരിടുമെന്നും ടോണി ചമ്മിണി വ്യക്തമാക്കി. ട്രാഫിക് സുഗമമായി ക്രമീകരിക്കാൻ കഴിയുമായിരുന്നുവെങ്കിലും പൊലീസ് അതിന് ശ്രമിച്ചില്ലെന്നും ടോണി ചമ്മണി ആരോപിച്ചു.

ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിനിടയിൽ ഗതാഗതകുരുക്ക് ഉണ്ടായതിനെ തുടർന്ന് നടൻ ജോജു പ്രതികരിച്ചതിനെ തുടർന്ന് ഇന്നലെ കൊച്ചിയിലുണ്ടായ സംഘർഷത്തിൽ ജോജുവിന്റെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. സംഘർഷത്തിന്റെ ദൃശ്യങ്ങൾ ജോജുവിനെ കാണിക്കും. ഒരുപക്ഷെ കൂടുതൽ കോൺഗ്രസ് നേതാക്ഖലെ പ്രതി ചേർത്തേക്കാനും ഇടയുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത് എന്നതിനാൽ അറസ്റ്റിനും സാധ്യതയുണ്ട്.

തുടർച്ചയായ ഇന്ധന വിലവർധനയിൽ കോൺഗ്രസ് നടത്തിയ ഹൈവേ ഉപരോധത്തിനിടക്ക് ജോജു ജോർജ് പ്രതിഷേധവുമായെത്തിയത് ഇന്നലെ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചിരുന്നു. നടനെതിരെ തിരിഞ്ഞ കോൺഗ്രസ് പ്രവർത്തകർ ആഡംബര കാർ തടഞ്ഞ് പിന്നിലെ ചില്ല് തകർത്തു. ജില്ല കോൺഗ്രസ് കമ്മിറ്റി ഇടപ്പള്ളി-വൈറ്റില ദേശീയപാത ബൈപാസിൽ നടത്തിയ ഉപരോധത്തെ തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജനക്കൂട്ടത്തിൽനിന്ന് പൊലീസാണ് ജോജുവിനെ രക്ഷിച്ചത്. പരിശോധനയിൽ ഇദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. റോഡ് ഉപരോധത്തിനും കാർ തകർത്തതിനും കോൺഗ്രസ് പ്രവർത്തകർക്കെതിരെ മരട് പൊലീസ് കേസെടുത്തു.