ബെയ്ജിങ്: ടൊണാൾഡ് ട്രംപിന്റെ അധികാരം ഒഴിയലോടെ ലോകം ഉറ്റുനോക്കുന്നത് അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം എത്തരത്തിലേക്ക് നീങ്ങും എന്നുള്ളതാണ്. വാണിജ്യ യുദ്ധം അവസാനിപ്പിച്ച് വ്യാപാരത്തിൽ കൂട്ടുകക്ഷികളായാൽ ലോകത്തിലെ ഏറ്റവും വലിയ കക്ഷിയായി അമേരിക്കയും ചൈനയും മാറും. എന്നാൽ മുതലാളിത്ത രാജ്യമായ അമേരിക്കയും കമ്യൂണിസ്റ്റ് പാത പിന്തുടരുന്ന ചൈനയും തമ്മിലുള്ള വൈരുദ്ധ്യാനന്തര യുദ്ധത്തിൽ ജോ ബൈഡൻ എത്തുന്നതോടെ ഗതി മാറുമെന്നാണ് ലോക നിരീക്ഷകരുടെ കണക്ക് കൂട്ടൽ.

പൊതുവേ ലിബറൽ ആശയം പുലർത്തുന്ന ഡെമോക്രാറ്റിക്ക് സ്ഥാനർത്ഥിയായി എത്തിയ ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദത്തിൽ ഏറുന്നതോടെ ചൈനയുമായി ധാരണയിലെത്തിയേക്കാമെന്ന ചർച്ചയും നടന്നിരുന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് അടിവരയിട്ടാണ് ചൈനീസ് പ്രധിനിധി രംഗത്തെത്തിയിരിക്കുന്നത്.

ജോ ബൈഡൻ യുഎസ് പ്രസിഡന്റായി അധികാരമേൽക്കുന്നതോടെ ചൈനയുമായുള്ള ബന്ധത്തിൽ നയപരമായ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുമെന്നുമുള്ള പ്രചാരണം തള്ളി മുൻ ചൈനീസ് ധനമന്ത്രി ലു ജിവെയ് രംഗത്തെത്തിയത്.

യുഎസിൽ ആരൊക്കെ അധികാരത്തിൽ വന്നാലും യുഎസ്‌ചൈന വ്യാപാരയുദ്ധം അവസാനിക്കുമെന്ന പ്രത്യാശ അസ്ഥാനത്താണെന്ന് ലു ജിവെയ് പറഞ്ഞു.വാണിജ്യ രംഗത്തെ ചൈനീസ് മുന്നേറ്റത്തിനു തടയിടാനാകും യുഎസ് ഭരണകൂടം എക്കാലത്തും ശ്രമിക്കുക. വ്യാപാര കരാറുകളിൽ ഉൾപ്പെടെയുള്ള ഭിന്നത മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് യുഎസ് ശ്രമം. നിരവധി ചൈനീസ് കമ്പനികളാണ് യുഎസിൽ വിലക്ക് നേരിടുന്നതെന്നും ലു ജിവെയ് പറയുന്നു.കഴിഞ്ഞ നാലുവർഷത്തെ ചൈനയുടെ വളർച്ച വിലയിരുത്തുമ്പോൾ ട്രംപിന്റെ നയങ്ങളുടേതിനു സമാനമായിരിക്കും ബൈഡന്റെ നയങ്ങളെന്നു രാജ്യാന്തര മാധ്യമങ്ങളും വിലയിരുത്തുന്നു.

ട്രംപ് അധികാരത്തിലേറിയതുമുതൽ സ്വീകരിക്കുന്ന കടുത്ത ചൈനാവിരുദ്ധ നിലപാടിൽ അയവു വരുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോൾ തന്നെ തത്വത്തിൽ ഒരേ നിലപാടായിരിക്കും ബൈഡനും പിന്തുടരുകയെന്നു രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിസന്ധിയോടെ യുഎസും ഇന്ത്യയും അടക്കമുള്ള സാമ്പത്തിക ശക്തികൾ വളർച്ചാ മുരടിപ്പ് നേരിടുമ്പോൾ, ചൈന കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഏതാണ്ട് അതിജീവിച്ചു കഴിഞ്ഞു.

2032 ഓടെ ചൈന യുഎസിന് വെല്ലുവളി ഉയർത്തി വൻ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. യുഎസിനോട് മത്സരിച്ച് രാജ്യാന്തര വിപണിയിൽ മുന്നേറാനുള്ള ചൈനീസ് ശ്രമങ്ങളെ അതിജീവിക്കാൻ നിലവിലെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയല്ലാതെ യുഎസിനു മുന്നിൽ മറ്റുവഴികളില്ലെന്നു രാജ്യാന്തര മാധ്യമങ്ങളും അഭിപ്രായപ്പെടുന്നു.

കോവിഡ് മഹാമാരി, ഒന്നിലധികം രാജ്യങ്ങളുമായുള്ള വ്യാപാര തർക്കങ്ങൾ, ബഹുമുഖ ഇടപാടുകളിൽനിന്നും ഏജൻസികളിൽനിന്നും പിന്മാറാനുള്ള ട്രംപിന്റെ തീരുമാനങ്ങൾ എന്നിവ മൂലം യുഎസിന് രാജ്യാന്തര വിപണിയിലുള്ള മേൽക്കോയ്മ നഷ്ടപ്പെട്ടുവെന്നാണ് പൊതു വിലയിരുത്തൽ. കോവിഡിനു പിന്നിൽ ചൈനയാണെന്ന നിരന്തര വിമർശനം ഉയർത്തി ചൈനയെ പ്രതിക്കൂട്ടിൽ നിർത്താനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചതും.

കോവിഡ് മൂലമാണ് യുഎസിന്റെ സമ്പദ്വ്യവസ്ഥ തകർന്നതെന്നാണ് ട്രംപ് ആരോപിക്കുന്നത്. പദവിയിൽ തുടരുന്ന തന്റെ അവസാന മാസങ്ങളിൽ ചൈനയുമായുള്ള പ്രശ്‌നങ്ങൾ സങ്കീർണമാക്കാൻ ട്രംപ് ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. ബൈഡൻ വരുന്നതോടെ യുഎസിന്റെ പ്രതിരോധ നയങ്ങൾ കർക്കശമാക്കുമെന്ന സൂചനകളും പുറത്തുവരുന്നു.

ജോ ബൈഡന്റെ വിദേശകാര്യ നയങ്ങളിൽ റഷ്യ ചൈനാ ബന്ധം തകർക്കൽ പ്രധാന അജൻഡയാകുമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യയും ചൈനയും തമ്മിലുള്ള പ്രധാന കരാറുകളെല്ലാം രാജ്യാന്തര ഉടമ്പടികൾക്ക് വിരുദ്ധമാണെന്ന നിലപാടാണ് ബൈഡനും ഡമോക്രാറ്റുകളും പുലർത്തുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.