കണ്ണൂർ: സാധാരണ ജീവിതം നയിച്ചിരുന്ന എത്രയോ പേരാണ് ഐസിസിന്റെ ബ്രെയിൻ വാഷിങ്ങിൽ പെട്ട് ഈയാംപാറ്റകളെ പോലെ ഒടുങ്ങിയത്. ഐസിസ് ദുരന്തം സൃഷ്ടിച്ച മറ്റൊരു മലയാളിയുടെ കഥകൂടി. മലപ്പുറം സ്വദേശിയായ നജീബ് ഐ.സിപോയി കൊല്ലപ്പെട്ട വിവരം അഫ്ഗാൻ മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായപ്പോൾ കേരളത്തിൽ ഇപ്പോഴും സങ്കടക്കടലിൽ കഴിയുന്ന ചില കുടുംബങ്ങളുണ്ട്. മക്കൾ ഐ.എസിൽ പോയെന്നറിഞ്ഞതോടെ നെഞ്ചകം തകർന്നവർ. മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുന്നവർ. ഇത്തരത്തിലുള്ള അവസ്ഥയിലാണ് കണ്ണൂർ ഏച്ചൂർ സ്വദേശി ഷജിലിന്റെ കുടുംബത്തിന്റേയും.

കുടുംബത്തോടൊപ്പം ഐ.എസിൽപോയ കണ്ണൂർ ഏച്ചൂർ സ്വദേശി ഷജിൽ സിറിയയിൽ നടന്ന യുദ്ധത്തിൽ വെടിയേറ്റു മരിച്ചതായി 2017ലാണ് ബന്ധുക്കൾക്ക് കൂടെപോയ ഭാര്യ ഫർസാന ശബ്ദ സന്ദേശം അയച്ചത്. ഈ വിവരത്തെ തുടർന്ന് സ്ഥലം ഡിവൈഎസ്‌പിയായിരുന്ന പി.പി.സദാനന്ദനും സംഘവും കുടുംബത്തെ സന്ദർശിച്ച് മെസ്സേജുകൾ പരിശോധിക്കുകയും വ്യക്തത വരുത്തുകയും ചെയ്തു.

ഷജിലിന്റെ ഭാര്യ ഫർസാനയും രണ്ടു കുട്ടികളും ഉൾപ്പെടെ ഐ.എസ് കേന്ദ്രത്തിലായിരുന്നു. യുദ്ധത്തിൽ വെടിയേറ്റ ഷജിൽ വാഹനത്തിനടുത്തേക്കു നടന്നു വന്നതായും പിന്നീടു മരിച്ചതായുമാണ് ഫർസാന പറയുന്നതിന്റെ ശബ്ദസന്ദേശത്തിൽ പറഞ്ഞത്. ഫർസാന തന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളാണ് ലഭ്യമായത്. ഭർത്താവ് കൊല്ലപ്പെട്ട കൂടുതൽ മലയാളി യുവതികളും അവരുടെ കുട്ടികളും സിറിയയിലുണ്ടെന്നും ഫർസാന സന്ദേശത്തിൽ പറഞ്ഞിരുന്നു. പരിഭ്രാന്തയായി കരഞ്ഞുകൊണ്ട് സംസാരിക്കുന്ന ശബ്ദസന്ദേശമായിരുന്നു അത്.

അതോടൊപ്പം ഷജിലിന്റെ സുഹൃത്ത് വളപട്ടണം സ്വദേശി മനാഫ് സിറിയയിൽ നിന്നു നാട്ടിലെ സുഹൃത്തുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പൊലീസിന് ലഭിച്ചിരുന്നു. ഷജിൽ മരിച്ചതിനാൽ ഇനി നാട്ടിലെ സുഹൃത്തിനു ഷജിൽ കൊടുക്കാനുണ്ടായിരുന്ന പണം താൻ തിരിച്ചുതരാമെന്നു പറഞ്ഞാണു മനാഫ് വിളിച്ചിരുന്നത്. സുഹൃത്തിന്റെ ഗൾഫിലെ അക്കൗണ്ടിലേക്കു പണമിടാമെന്നു മനാഫ് പറഞ്ഞെങ്കിലും അക്കൗണ്ട് നമ്പർ കൊടുക്കാൻ സുഹൃത്ത് തയാറായില്ലെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.

തന്റെ അക്കൗണ്ടിലേക്ക് സിറിയയിൽനിന്നും പണംവന്നാൽ പിന്നീടത് രാജ്യദ്രോഹക്കുറ്റമടക്കം ചാർത്താൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി സുഹൃത്ത് പിന്മാറുകയായിരുന്നു. ചെറുവത്തല മൊട്ടയിലെ ഖയ്യൂം സിറിയയിൽ നിന്നു വീട്ടുകാരെ വിളിച്ചു സംസാരിച്ചതിന്റെ സന്ദേശവും പൊലീസിന് ലഭിച്ചിരുന്നു. സിറിയയിലെ യുദ്ധമേഖലയിലാണുള്ളത്, ഏതു സമയത്തും കൊല്ലപ്പെട്ടേക്കാമെന്നുമായിരുന്നു 2017ൽ ഖയ്യൂം അയച്ച സന്ദേശത്തിൽ പറഞ്ഞത്. ഐഎസിന്റെ യൂണിഫോം ധരിച്ചു വലിയ തോക്കുമായി ഖയ്യൂം നിൽക്കുന്ന ചിത്രം ടെലിഗ്രാം ആപ്പിലെ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്നതായും പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.