കൊൽക്കത്ത: ബംഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നരേന്ദ്ര മോദി പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിൽ അഞ്ച് ലക്ഷം രൂപ റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു.ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവർക്ക് 25,000 രൂപയും നഷ്ടപരിഹാരം നൽകും. പശ്ചിമ ബംഗാളിലെ ഡോമോഹാനിയിൽ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഗുവാഹത്തി-ബിക്കാനിർ എക്സ്‌പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

ട്രെയിനിന്റെ 12 ബോഗികൾ അപകടത്തിൽപ്പെട്ടതായി റെയിൽവേ വ്യക്തമാക്കി. നാല് ബോഗികൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി കോച്ചുകൾ മറിഞ്ഞുകിടക്കുകയായിരുന്നു. ഇതിനിടയിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പെട്ടെന്ന് ഒരു കുലുക്കം അനുഭവപ്പെടുകയും ബോഗികൾ പാളം തെറ്റുകയുമായിരുന്നുവെന്ന് യാത്രക്കാർ പ്രതികരിച്ചു. ബംഗാളിലെ വടക്കൻ പ്രദേശമായ മൈനാഗുരിയിലാണ് അപകടം സംഭവിച്ച ഡോമോഹാനി സ്ഥിതി ചെയ്യുന്നത്.