കൊച്ചി: തൃക്കാക്കരയിൽ, ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടന്നതോടെ, എൽഡിഎഫും, എൻഡിഎയും ഉഷാറായി. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ച നാളെ നടക്കും. തിരുവനന്തപുരത്താണ് യോഗം ചേരുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാഥമിക ചർച്ചകളും നാളെ നടക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് എൽഡിഎഫ് സുസജമാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിയമസഭയിൽ എൽഡിഎഫിന്റെ അംഗബലം 100 ആകും എന്നും ഇപി പറഞ്ഞു.
വോട്ടുചോജിക്കുന്നത് കേരളത്തിന്റെ സമഗ്ര വികസനത്തിനെന്നും ജയരാജൻ പറ്ഞു. നിരവധി കെ.വി. തോമസുമാർ എൽ.ഡി.എഫിനായി ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിൽവർ ലൈൻ വിരുദ്ധപ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിൽ എൽ.ഡി.എഫിന് ഉപതിരഞ്ഞെടുപ്പിൽ വെല്ലുവിളികളുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനു ശേഷം യോജിച്ച സ്ഥാനാർത്ഥിയെ കണ്ടെത്താമെന്ന കണക്കൂട്ടലിലാണ് എൽ.ഡി.എഫ്. കൂടാതെ ഉമ തോമസ് ഇവിടെ സ്ഥാനാർത്ഥിയായി വന്നാൽ വനിതാ സ്ഥാനാർത്ഥിയെ പരീക്ഷിക്കാനും സാദ്ധ്യതയുണ്ട്.

ുകെ റെയിലിനെതിരായ പ്രചാരണം തെരഞ്ഞെടുപ്പ് ആയുധമാക്കിയാൽ യുഡിഎഫ് തോറ്റ് തൊപ്പിയിടുമെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ വികസനം കാംക്ഷിക്കുന്നവരാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയെ മുന്നണി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതായി മാറുമെന്ന് എം സ്വരാജ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നൂറാമത്തെ നിയമസഭാ അംഗത്തെ സമ്മാനിക്കുന്നതായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വികസന പ്രവർത്തനങ്ങൾ പ്രാഥമികമായി വിലയിരുത്തപ്പെടും. സമ്പൂർണമായി ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ജനങ്ങൾ ഇടതുപക്ഷത്തെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമെന്ന് മന്ത്രി പി രാജീവ്. സംഘടനാപരമായ ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചു.മണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചു. ഇടതുപക്ഷ മുന്നണി വിജയിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളെല്ലാം നടത്തി. നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണ് തൃക്കാക്കരയിലെ ജനങ്ങൾ. വികസന കാഴ്ചപ്പാട് മുന്നോട്ട് വെയ്ക്കുന്ന സർക്കാരിനൊപ്പം ജനങ്ങൾ നിൽക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും പി രാജീവ് പറഞ്ഞു.

എൻ.ഡി.എയ്ക്ക് വിജയ പ്രതീക്ഷയില്ലെങ്കിലും, സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും, ലൗ ജിഹാദ് പോലെയുള്ള പ്രചരണങ്ങളും ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയാണെന്നുള്ളതും ബിജെപി സാന്നിദ്ധ്യം നിർണ്ണായകമാക്കുന്നു. മൂന്ന് മുന്നണികളെ കൂടാതെ ആം ആദ്മി പാർട്ടി- ട്വന്റി ട്വന്റി പാർട്ടികൾ സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചതുഷ്‌കോണ മത്സരത്തിനാണ് തൃക്കാക്കരയിൽ കളമൊരുങ്ങുന്നത്

പി.ടി.തോമസിന്റെ മരണത്തോടെയാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മെയ് 31നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ ജൂൺ മൂന്നിന് നടക്കും. ഈ മാസം 11വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമർപ്പിച്ച പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി മെയ് 16 ആണ്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം മറ്റന്നാൾ നടക്കും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് മുന്നണികൾ. കേവലം 10 ദിവസങ്ങൾ മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മുന്നണികൾക്ക് ലഭ്യമായിട്ടുള്ളത്.