അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് നേരെ വധ ശ്രമമെന്ന് സംശയം. സായാഹ്ന സവാരിക്കിറങ്ങിയ മുഖ്യമന്ത്രിക്കെ നേരെ കാർ പാഞ്ഞടുത്തതാണ് വധശ്രമമെന്ന സംശയത്തിന് ഇടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതക ശ്രമത്തിന് കേസെടുത്താണ് മൂന്ന് പെരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ശ്യാമപ്രസാദ് മുഖർജി ലെയ്‌നിലെ ഔദ്യോഗിക വസതിക്ക് സമീപം സായാഹ്ന സവാരിക്കായി ഇറങ്ങിയ സമയത്ത് മുഖ്യമന്ത്രിക്ക് നേരെ ഒരു കാർ ചീറിപ്പാഞ്ഞ് എത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക് അക്രമികൾ വാഹനം ഓടിച്ചു കയറ്റുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതിവേഗത്തിൽ വരുന്ന കാർ കണ്ട് മുഖ്യമന്ത്രി ഒരുവശത്തേക്ക് ചാടി മാറിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല.

എന്നാൽ മുഖ്യമന്ത്രിയുടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് സംഭവത്തിൽ നിസാര പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കാർ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ച ചെറുപ്പക്കാരെ ഇതിന് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ബിദ്യുത് സൂത്രധർ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയോടെ തന്നെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച മൂന്ന് പേരെയും ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതികളെ കോടതി ഓഗസ്റ്റ് 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പൊലീസ് ഇവരെ ജയിലിൽ ചോദ്യം ചെയ്യും.