തിരുവനന്തപുരം: ആഘോഷങ്ങളില്ലാതെ നടത്തിയ ആറ്റുകാൽ പൊങ്കാലയുടെ ശുചീകരണത്തിന്റെ മറവിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ലക്ഷങ്ങളുടെ അഴിമതി നടന്നെന്ന ആരോപണത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് മേയർ ആര്യാ രാജേന്ദ്രൻ. 21 വയസുകാരിയായ ആര്യാ രാജേന്ദ്രനെ മേയർ ആക്കിയ സിപിഎം അന്നത് വലിയ നേട്ടമായി ആഘോഷിച്ചിരുന്നെങ്കിലും തുടർച്ചയായി സൃഷ്ടിക്കുന്ന വിവാദങ്ങളിലൂടെ തിരുവനന്തപുരം മേയർ ഇന്ന് സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മേയറായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ബിജെപി പ്രതിനിധികൾക്കൊപ്പം എൻഎസ്എസ് സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ് വിവാദങ്ങളുടെ ഘോഷയാത്രയ്ക്ക് യുവമേയർ തിരികൊളുത്തിയത്. അതിന് ശേഷം പിതാവിനൊപ്പം ഭദ്രകാളി ഉപാസകനായ മന്ത്രവാദിയുടെ അനുഗ്രഹം തേടി മേയറെത്തിയതും ഏറെ വിവാദമായി. സൂര്യനാരായണൻ ഗുരുജി എന്ന ആ മന്ത്രവാദി തന്നെ മേയർക്കൊപ്പമുള്ള ചിത്രം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വാർത്ത പുറംലോകമറിഞ്ഞത്.

കോർപ്പറേഷന്റെ വികസന സെമിനാറിൽ പങ്കെടുക്കാതെ മേയർ കണ്ണൂരിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോയതാണ് അടുത്ത വിവാദത്തിന് കാരണമായത്. എന്നാൽ നടന്നത് വികസന സെമിനാറല്ലെന്നും വർക്കിങ് ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗം മാത്രമാണെന്നുമുള്ള വിശദീകരണവുമായി മേയർ രംഗത്തെത്തിയിരുന്നു. മെഡിക്കൽ കൊളേജ് വളപ്പിലുള്ള എസ്എടി ഡ്രഗ് ഹൗസ് മേയർ നേരിട്ടെത്തി പൂട്ടിച്ചതും ഏറ്റവുമൊടുവിൽ നടന്ന മറ്റൊരു വിവാദമായിരുന്നു. ന്യൂ തീയറ്ററിന് മുന്നിലെ വെള്ളക്കെട്ടിനെതിരെ പ്രതിഷേധിച്ചവരെ അവഹേളിച്ചുകൊണ്ട് മേയർ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റും തൈക്കാട് ശ്മശാനം പണി പൂർത്തിയായതിനെ പറ്റി മേയർ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റിന്റെ ഭാഷയും ഏറെ വിമർശിക്കപ്പെട്ടു.

സ്ഥാനമേറ്റെടുത്തിട്ട് ആറ് മാസം പോലുമാകുംമുമ്പാണ് ഇത്രയേറെ വിവാദങ്ങൾ തിരുവനന്തപുരം മേയറുടെ പേരിലുണ്ടായിരിക്കുന്നത്. ഈ ശ്രേണിയിലെ ഏറ്റവുമൊടുവിലെ ആരോപണമായാണ് പൊങ്കാല ശുചീകരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും പൊന്തിവന്നിരിക്കുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യപ്രതിപക്ഷമായ ബിജെപി രംഗത്തെത്തിക്കഴിഞ്ഞു. ഇന്ന് നടന്ന കോർപ്പറേഷൻ കൗൺസിലിൽ ഇത് ചർച്ച ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും മേയർ അതിന് തയ്യാറായില്ല. അതിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു.

ലോറികൾ വാടകക്ക് എടുക്കുന്നതിനുള്ള ടെൻഡർ നടപടികൾക്ക് മേയർ മുൻകൂർ അനുമതി നൽകിയത് നിയമപരമല്ലെന്നും ഈ അഴിമതിയിൽ മേയറുടെ ഓഫീസിന്റെ ഇടപെടൽ വ്യക്തമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മേയറുടെ പ്രവർത്തനങ്ങളിൽ മുൻപരിചയമില്ലായ്മ പ്രശ്‌നമാകാതിരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഒരു പിഎയെ നിയമിച്ചിരുന്നു.

കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ ശുചീകരണപ്രവർത്തനം നടത്തിയെന്ന പേരിലാണ് തട്ടിപ്പ് നടന്നതായി ആരോപണം പുറത്ത് വരുന്നത്. പൊങ്കാലക്ക് ശേഷം മാലിന്യം നീക്കാനെന്ന പേരിൽ 21 ടിപ്പർ ലോറിയുടെ വാടകയാണ് മാറ്റിയത്. സൂപ്പർവൈസർ 53 വാഹനങ്ങൾ ആവശ്യപ്പെട്ടെങ്കിലും മേയറുടെ ഓഫീസ് ഇടപെട്ട് അത് 20 ആക്കി ചുരുക്കുകയായിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ മാനിച്ച് ഭക്തർ വീടുകളിലും ക്ഷേത്രത്തിലെ പണ്ടാര അടുപ്പിലും മാത്രമായിരുന്നു പൊങ്കാല ഇട്ടത് എന്നതിനാൽ ഫെബ്രുവരി 19 മുതൽ 28 വരെ നടന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് റോഡുകളിലോ ക്ഷേത്രത്തിലോ തിരക്കൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പൊങ്കാലയ്ക്കു ശേഷം നഗരസഭാ അധികൃതർക്ക് നഗരത്തിലെ റോഡുകൾ മുഴുവൻ വൃത്തിയാക്കേണ്ടിയും വന്നില്ല. ആറ്റുകാൽ ക്ഷേത്ര പരിസരം മാത്രമാണ് കോർപ്പറേഷൻ അധികൃതർ ശുചീകരിച്ചത്. എന്നാൽ ശുചീകരണവാഹനങ്ങളുടെ വാടക ഇനത്തിൽ 357800 രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം.

ശുചീകരണത്തിനായി ഫോർട്ട് ഗ്യാരേജ് സൂപ്പർവൈസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് എടുക്കുകയായിരുന്നു. പൊങ്കാലയ്ക്ക് 5 ദിവസം മുൻപ് ഫെബ്രുവരി 22 ന് ലോറികൾ വാടകയ്‌ക്കെടുക്കുന്നതിനുള്ള ടെൻഡർ നടപടികൾക്ക് മേയർ മുൻകൂർ അനുമതി നൽകിയതായും രേഖകൾ വ്യക്തമാക്കുന്നു. മേയറുടെ മുൻകൂർ അനുമതി സാധൂകരിക്കുന്ന വിഷയം കഴിഞ്ഞ മാസം 17 ന് കൂടിയ ആരോഗ്യ സ്ഥിരം സമിതിയുടെ പരിഗണനയ്ക്കെത്തിയപ്പോഴാണ് തട്ടിപ്പു പുറത്തായത്. പൊങ്കാലക്ക് ശേഷം മണിക്കൂറുകൾക്കുള്ളിൽ നഗരം ശുചിയാക്കുന്നുവെന്നതിന് പ്രശംസ പിടിച്ചുപറ്റിയ നഗരസഭയാണ് ഇല്ലാത്ത മാലിന്യത്തിന്റെ പേരിൽ തുക വകമാറ്റിയത്. ഇതെ തുടർന്ന് മുൻവർഷങ്ങളിലെ ശുചീകരണപ്രവർത്തനങ്ങളും സംശയത്തിന്റെ നിഴലിലാണ്. ആ കണക്കുകളിലും പുനപരിശോധന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.

150 മുതൽ 200 വരെ ക്യുബിക് അടി ശേഷിയുള്ള അഞ്ചു ടിപ്പറുകളും, 200 മുതൽ 300 വരെ ക്യുബിക് അടി ശേഷിയുള്ള 16 ലോറികളും വാടകയ്ക്ക് എടുത്തതായാണ് കൗൺസിൽ യോഗത്തിൽ സമർപ്പിക്കാനുള്ള രേഖകളിൽ വ്യക്തമാക്കിയിരിക്കുന്നത്. ഒരു ടിപ്പറിന് 13,000 രൂപ വാടക. 5 എണ്ണത്തിനു ചെലവായത് 65,000 രൂപ. ഇതുകൂടാതെ ലോറി ഒരെണ്ണത്തിനു വാടക 18,300 രൂപ. അങ്ങനെ ആകെ ചെലവ് 3,57,800 രൂപയെന്നാണ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന റിപ്പോർട്ടിലുള്ളത്.

മുൻപും ഇത്തരത്തിൽ പൊങ്കാല ശുചീകരണത്തിന്റെ പേരിൽ തട്ടിപ്പ് നടന്നതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. വാഹനങ്ങളുടെ ട്രിപ്പുകളുടെ എണ്ണം കൂട്ടിക്കാണിച്ചും ഇല്ലാത്ത തൊഴിലാളികളുടെ പേരിൽ കൂലി ഇനത്തിൽ ചില ഉദ്യോഗസ്ഥർ പണം തട്ടുന്നതുമായിരുന്നു നേരത്തെയുണ്ടായിരുന്ന പരാതി. 2020 ൽ പൊങ്കാലയ്ക്കു ശേഷം മാലിന്യം നീക്കാൻ 7,27,500 രൂപ ചെലവാക്കിയെന്നാണ് കണക്ക്.