കോഴിക്കോട്: കഴിഞ്ഞ ദിവസം പുലർച്ചെ കോഴിക്കോട് രണ്ടാം ഗേറ്റിനടുത്തുള്ള കട കുത്തി തുറന്ന് ലോട്ടറി ടിക്കറ്റുകളും പണവും, മറ്റും മോഷണം നടത്തിയ കേസിലെ പ്രതികളെ 24 മണിക്കൂറിനകം ടൗൺ പൊലീസ് പിടികൂടി. മോഷണം നടന്ന കടയിലെ സി സി ടി വി ദ്യശ്യങ്ങളിൽ പതിയാതിരിക്കാൻ പ്രതികൾ മുഖം മറക്കുകയും കൂളിങ് ഗ്ലാസ് വെക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിയുടെ നടത്തത്തിലെ ചില രീതികൾ കണ്ടാണ് പൊലീസിന് അൽത്താഫ് എന്നയാളാണ് ഇതെന്ന സംശയം തോന്നിയത്. അൽത്താഫിനെ അന്വേഷിക്കുന്നതിനിടെ അൽത്താഫിനെയും ഷാനി ലിനെയും പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളുടെ കയ്യിൽ നിന്നും രണ്ട് എയർ പിസ്റ്റലുകളും പിടിച്ചെടുത്തു.

ഈ പിസ്റ്റലുകൾ കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് എതിർ വശത്തുള്ള കടയിൽ നിന്നും മോഷണം നടത്തിയതാണെന്ന് വ്യക്തമായി. ഈ സംഭവത്തിൽ കസബ പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. നിരവധി കേസുകളിൽ പ്രതിയായ അൽത്താഫിന്റെ കൂട്ട് പ്രതിയായ അജിത്ത് വർഗീസ് എന്നയാളെ കൂടി പിടികൂടുവാനുണ്ട്. ഡിസിപി സുജിത്ത് ദാസ് , സൗത്ത് എസി പി ബാബു എ ജെ , ടൗൺ പൊലീസ് ഇൻസ്‌പെക്ടർ എ ഉമേഷ്, എസ് ഐ മാരായ ബിജിത്‌ കെ ടി അബ്ദുൽ സലീം വി വി , എ എസ് ഐമാരായ മുഹമ്മദ് സബീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ,സജേഷ്, അനൂജ് , മുഹമ്മദ് ഷാഫി,പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.