ചെന്നൈ: 60കാരനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് സ്വന്തം ഭാര്യ. സംഭവത്തിൽ‌ 58കാരിയായ ഭാ​ര്യയും കൊലനടത്തിയ 41കാരനും അറസ്റ്റിലായി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 60 കാരനായ ജി കാളിയപ്പനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊന്ന കേസിൽ 58 കാരിയായ രാജാമണിയും 41 കാരനായ എൻ അരികൃഷ്ണനുമാണ് അറസ്റ്റിലായത്. ഭർത്താവിനെ കൊല്ലാൻ ഭാര്യ ക്വട്ടേഷൻ നൽകിയതാണെന്ന് പൊലീസ് പറയുന്നു.

കാളിയപ്പൻ പ്രഭാത നടത്തിന് പുറത്തിറങ്ങിയ സമയത്താണ് ആക്രമണം. കാളിയപ്പനെ പിന്തുടർന്ന് ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊല്ലുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

'രാജാമണിയോട് സ്ഥിരമായി കാളിയപ്പൻ മോശമായി പെരുമാറുമായിരുന്നു. ഒരിക്കൽ അരികൃഷ്ണൻ കാളിയപ്പനെ താക്കീത് ചെയ്തു. പ്രതികാരമെന്നോണം അരികൃഷ്ണന് വെള്ളവും വൈദ്യുതിയും നിഷേധിച്ചു. തനിക്ക് നേരെ ഉണ്ടായ പ്രതികാര നടപടിയെ കുറിച്ച് അരികൃഷ്ണൻ രാജാമണിയോട് പരാതിപ്പെട്ടു. ഭർത്താവിനെ കൊല്ലാനാണ് രാജാമണി ആവശ്യപ്പെട്ടത്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ഭർത്താവിനെ കൊല്ലാൻ അരികൃഷ്ണന് രാജാമണി പണം വാഗ്ദാനം ചെയ്തു'- സുലൂർ പൊലീസ് പറയുന്നു.