പറവൂർ: താലൂക്ക് ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽനിന്ന് പൊലീസ് തോക്ക് പിടിച്ചെടുത്തു. കോട്ടുവള്ളി സ്വദേശി മിഥുൻ, ചെറായി സ്വദേശി ശങ്കർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പിടിച്ചെടുത്തത് എയർ ഗണ്ണാണെന്ന് പൊലീസ് അറിയിച്ചു.

വെളിയത്തുനാട് ചന്ദ്രശേഖരൻ സ്മാരക സേവാ വാഹിനിയുടെ ഉടമസ്ഥതയിലെ അമ്പാടി സേവാ കേന്ദ്രത്തിന്റെ ആംബുലൻസിൽനിന്നാണ് തോക്ക് കണ്ടെടുത്തത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മിഥുൻ ബൈക്കിൽ തോക്കുമായി നഗരത്തിലേക്ക് വരുമ്പോൾ പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനം കടന്നുപോകുന്നുണ്ടായിരുന്നു.

ഇതിനുപിന്നാലെ ഉണ്ടായിരുന്ന പൊലീസിനെ കണ്ട മിഥുൻ താൻ ഓടിക്കുന്ന ആംബുലൻസിന്റെ ഉള്ളിലേക്ക് എയർഗൺ വെച്ചു. ഈ സമയം ആംബുലൻസിൽ മറ്റൊരു ഡ്രൈവറായ ശങ്കർ ഉണ്ടായിരുന്നു. എയർഗൺ വെക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രകടനക്കാർ ബഹളമുണ്ടാക്കി ആംബുലൻസ് വളഞ്ഞു. പൊലീസെത്തി ആംബുലൻസും തോക്കും ഉൾപ്പെടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുനമ്പം ഡിവൈ.എസ്‌പി ആർ. ബൈജുകുമാർ സ്ഥലത്തെത്തി പ്രതികളെ ചോദ്യം ചെയ്തു. ലൈസൻസ് വേണ്ടാത്ത എയർഗൺ ആണെന്നാണ് പൊലീസ് പറയുന്നത്.