ഭോപ്പാൽ: മധ്യപ്രദേശിൽ യുവതികൾക്ക് നേരെ ബന്ധുക്കളുടെ ക്രൂരമർദ്ദനം. അമ്മാവന്റെ മകനെ ഫോണിൽ വിളിച്ചു എന്നാരോപിച്ചാണ് യുവതികളെ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചത്. മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

ഥാർ ജില്ലയിലാണ് സംഭവം.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഥാർ ജില്ലയിലെ എഎസ്‌പി ദേവേന്ദ്ര പട്യാദർ പറഞ്ഞു. കഴിഞ്ഞ ദിവസം അലിജർപൂരിൽ 19കാരിയെ ബന്ധുക്കൾ ക്രൂരമായി കെട്ടിത്തൂക്കിയാട്ടിയ ശേഷം മർദ്ദിച്ചിരുന്നു. അതിന് പിന്നാലെയാണ് സമാനമായ സംഭവം. മൃഗങ്ങളെ തല്ലുന്നതുപോലെയാണ്് ഏഴ് പേർ രണ്ട് യുവതികളെ ക്രൂരമായി മർദ്ദിക്കുന്നത്.

ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഏഴ് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഥാർ ജില്ലയിലെ തണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ പീപ്പൽവാ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതികളുടെ ബന്ധുക്കളാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരുദയയുമില്ലാതെയാണ് ഇവർ കൂട്ടമായി മർദ്ദിച്ചത്. അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിനൊപ്പം കല്ലെറിയുന്നതും വീഡിയോയിൽ കാണാം.