തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂർണമായി നഷ്ടമായി. പിണറായിയെ നേരിടാൻ യുഡിഎഫിൽ ഇരുന്നിട്ട് കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു ബിജെപി അധ്യക്ഷൻ.

ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫ്- യുഡിഎഫ് പരസ്യധാരണയുണ്ടായതായും കെ സുരേന്ദ്രൻ പറഞ്ഞു.എൻഡിഎയ്ക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളിൽ പരസ്യമായിട്ടുള്ള ധാരണ ഇരുമുന്നണികളും ഉണ്ടാക്കിയതായി പ്രാഥമിക വിലയിരുത്തലിൽ വ്യക്തമാണ്. പലയിടത്തും ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഡിഎഫും എൽഡിഎഫും തമ്മിൽ പരസ്യമായ ധാരണയാണ് ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്ത് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞത് ബിജെപിയുടെ പരാജയം ഉറപ്പുവരുത്തിയെന്നാണ്. അത് ഇങ്ങനെയാണെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബോധ്യമായെന്നും സുരേന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് സമ്പൂർണപരാജയമായി. അവരുടെ മുഴുവൻ വോട്ടുകളും എൽഡിഎഫിന് മറിച്ച് വിറ്റു.യുഡിഎഫിന് നിർണായകമായ സ്വാധീനമുള്ളിടത്ത് പോലും വളരെ കുറഞ്ഞ വോട്ടുകൾ മാത്രമാണ് നേടാനായത്. മുസ്ലിം ലീഗ്, ജമാ അത്ത് തുടങ്ങിയ സംഘടനകളാണ് ഇതിന് മധ്യസ്ഥം വഹിച്ചത്. അതുകൊണ്ടാണ് എൽഡിഎഫിന് തിരുവനന്തപുരുത്ത് ചെറിയ മേൽക്കൈ നേടാനായതെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തുപുരം കോർപ്പറേഷനിലെ എൽഡിഎഫിന്റെ വിജയം കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധധാരണയുടെ ജാരസന്തതിയാണ്. ഒരു ധാർമികതയും അവകാശപ്പെടാനില്ലാത്ത നീചമായി വോട്ടുകച്ചവടമാണ് തിരുവനന്തപുരത്ത് നടത്തിയത്. ഇതിൽ നിന്ന് എത്രലാഭം കിട്ടിയെന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചുരുങ്ങിയത് യുഡിഎഫ് സ്ഥാനാർത്ഥികളോടെങ്കിലും പറയണം. എൽഡിഎഫിനെ നേരിടുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു.