കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. ഭരണ സമിതിക്കെതിരെ ഇടത് മുന്നണി അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. എസ്ഡിപിഐ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ചെയർ പേഴ്സണായിരുന്ന മുസ്ലിം ലീഗിലെ സുഹ്റാ അബ്ദുൾ ഖാദറിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം.

രാവിലെ പതിനൊന്ന് മണിയോടെയാണ് അവിശ്വാസ പ്രമേയ ചർച്ച ആരംഭിച്ചത്. 28 അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. യുഡിഎഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരിക്കുട്ടിയും സന്നിഹിതയായിരുന്നു.

28 അംഗങ്ങളാണ് നഗരസഭയിലുള്ളത്. 15 വോട്ടാണ് അവിശ്വാസ പ്രമേയം പാസാക്കാനായി വേണ്ടിയിരുന്നത്. 9 എൽഡിഎഫ് അംഗങ്ങൾക്കൊപ്പം അഞ്ച് എസ്ഡിപിഐ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. മുസ്ലിം ലീഗിനായിരുന്നു യുഡിഎഫിൽ അധ്യക്ഷ സ്ഥാനം. വെൽഫെയർ പാർട്ടിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയുൾപ്പെടെ 14 അംഗങ്ങളാണ് യുഡിഎഫിനെ പിന്തുണച്ചിരുന്നത്. കോൺഗ്രസിൽ നിന്നും കൂറ് മാറിയ അൻസലനയും 5 എസ്ഡിപിഐ അംഗങ്ങളുമാണ് പ്രമേയത്തെ പിന്തുണച്ചത്.

15 വോട്ടുകളാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. എൽഡിഎഫിന്റെ ഒമ്പത് അംഗങ്ങൾക്കൊപ്പം എസ്ഡിപിഐയുടെ അഞ്ച് വോട്ടുകളും കോൺഗ്രസ് അംഗത്തിന്റെ ഒരു വോട്ടും കൂടിയായതോടെ അവിശ്വാസം പാസാകുകയായിരുന്നു.

നേരത്തെ എസ്ഡിപിഐ പിന്തുണയോടെ ഭരണം പിടിക്കില്ലെന്ന് സിപിഎം നിലപാടെടുത്തിരുന്നു.എന്നാൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് എസ് ഡി പി ഐ രംഗത്തെത്തുകയായിരുന്നു. കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ കൊല്ലം നഗര കാര്യ ജോയിന്റ് ഡയറക്ടർ ഹരികുമാർ വരണാധികാരി ആയിരുന്നു.