മംഗളൂരു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഹണിട്രാപ്പു കേസിൽ വിപുലമായ അന്വേഷണം. ഉള്ളാൾ സ്വദേശിയായ സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെ സമാന വിധത്തിൽ നടന്ന ഹണിട്രാപ്പ് സംഭവങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്. അസ്വിൻ (24), ഹതിജമ്മ (23) എന്നിവരാണ് അറസ്റ്റിലായത്.

ഉള്ളാളിലെ അപ്പാർട്ട്‌മെന്റിൽ താമസിച്ചു വന്നിരുന്ന ഇരുവരും അയൽവാസിയായ യുവതിയെ അത്താഴത്തിന് ക്ഷണിച്ചു വരുത്തിയാണ് കെണിയൊരുക്കിയത്. ഫ്‌ളാറ്റിൽ എത്തിയ യുവതിയെ അത്താഴത്തോടൊപ്പം ഇവർക്ക് ലഹരി കലർന്ന പാനീയങ്ങൾ നൽകി. തുടർന്ന് അബോധാവസ്ഥയിലായ 32 കാരിയെ വിവസ്ത്രയാക്കി ഫോട്ടോകളും വീഡിയോകളും എടുക്കുകയാണ് ഉണ്ടായത്.

കൈക്കലാക്കിയ ഈ നഗ്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുകയാണ് സംഘം ചെയ്തത്. രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും ഇരുവരും യുവതിയിൽ നിന്ന് കൈക്കലാക്കി. ജൂലൈ 23 നാണ് സംഭവം നടന്നതെങ്കിലും യുവതി പരാതി നൽകിയത് ജൂലൈ 27 ആം തീയതി ആണ്. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും 70,000 രൂപ ഇവരുടെ കയ്യിൽ നിന്നും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

ഇരുവരും സമാനമായ വിധത്തിൽ മറ്റാരെങ്കിലും ഹണിട്രാപ്പിൽ പെടുത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .ഇത്തരം കേസുകളിൽ പരാതി നൽകാൻ മടിക്കരുതെന്ന് പൊലീസ് കമ്മീഷണർ എൻ ശശി കുമാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം പരാതികളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.