ഭോപ്പാൽ: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് ഉമാ ഭാരതി. ഇക്കാര്യം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിൽ മദ്യപ്പോപ്പുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദ്ദേശം വിവാദമായ പശ്ചാത്തലത്തിലാണ് ഉമാഭാരതി ട്വിറ്ററിലൂടെ മദ്യനിരോധനം ഏർപ്പെടുത്താൻ ആവശ്യം ഉന്നയിച്ചത്.

ബിഹാറിൽ നടപ്പാക്കിയ മാതൃക പിന്തുടരണമെന്നാണ് ഉമാഭാരതി ട്വറ്ററിലൂടെ നിർദേശിച്ചത്. ബിഹാറിൽ മദ്യനിരോധനം ഏർപ്പെടുത്തിയത് വഴി സ്ത്രീ വോട്ടുകൾ നേടാൻ നിതീഷ് കുമാറിന് സാധിച്ചു. ഇതാണ് ബിഹാറിൽ ഭരണത്തുടർച്ച ഉറപ്പാക്കിയതെന്നും ഉമാഭാരതി ചൂണ്ടിക്കാട്ടി. അതേസമയം സംസ്ഥാനത്ത് കൂടുതൽ മദ്യഷോപ്പുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം. ഇത് അഭിനന്ദനം അർഹിക്കുന്നതാണെന്നും ഉമാഭാരതി പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് കോവിഡ് ബാധിച്ചാൽ മരണം വരെ സംഭവിക്കാമെന്ന് വ്യക്തമായി. എന്നാൽ മദ്യം ഉപയോഗിക്കാതിരുന്നാൽ മരണം സംഭവിക്കില്ല എന്ന് തെളിഞ്ഞു. മദ്യപ്രദേശിലും ഉത്തർപ്രദേശിലും അടുത്തിടെ ഉണ്ടായ മദ്യദുരന്തങ്ങൾ ചൂണ്ടിക്കാണിച്ച ഉമാഭാരതി , റോഡപകടങ്ങൾക്ക് മുഖ്യകാരണം മദ്യഉപഭോഗമാണെന്നും ഓർമ്മിപ്പിച്ചു. സർക്കാരുകൾ കൂടുതൽ മദ്യപ്പോപ്പുകൾ തുടങ്ങുന്നത് കുട്ടികൾക്ക് വിഷം നൽകുന്ന അമ്മമ്മാർക്ക് തുല്യമാണെന്നും അവർ കുറ്റപ്പെടുത്തി.