പുതുപ്പള്ളി: ശബരിമല വിഷയത്തിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തിയെന്ന് ഉമ്മൻ ചാണ്ടി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

യുഡിഎഫ് ശബരിമലയിലെ വിശ്വാസങ്ങളും ആദർശങ്ങളും നടപടികളും അംഗീകരിച്ചുകൊണ്ടുകൊടുത്ത സത്യവാങ്മൂലത്തിനെതിരേ വിശ്വാസ-ആചാര ലംഘനങ്ങൾക്കെതിരായ സത്യവാങ്മൂലം കൊടുത്തത് പിണറായി വിജയനാണ്. അത് ഇപ്പോഴും പിൻവലിച്ചിട്ടില്ല. അതാണ് സുപ്രീംകോടതിയിൽ ഇപ്പോഴും നിൽക്കുന്നത് അത് പിൻവലിക്കാൻ പറയുമ്പോൾ നിഷേധാത്മക മറുപടിയാണ് പറയുന്നത്. തിരഞ്ഞെടുപ്പിനെ ഭയന്ന് ജനങ്ങളെ ഭയന്ന് ഒരു യുടേണും മുഖ്യമന്ത്രി നടത്തി. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയെ വിശ്വസിക്കില്ല.

സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ശക്തമായ നിലപാട് കോടതിയിൽ എടുത്തു. വിധിയെ സ്വാഗതം ചെയ്തു. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യത സർക്കാരിന് ഉണ്ടെന്ന് പറഞ്ഞു. വീടുകളിൽ ചെന്ന് സ്ത്രീകളെ കൂട്ടിക്കൊണ്ടുവന്ന് ശബരിമലയിൽ കയറ്റി. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് വനിതാമതിൽ വെച്ച് അതിനുള്ള ശ്രമങ്ങൾ നടത്തിയിട്ട് തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

എൻഎസ്എസ് എന്നും ഒരുനിലപാടാണ് ശബരിമലയുടെ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്. ആചാര അനുഷ്ഠാനങ്ങളോടൊപ്പമാണ് നിന്നിട്ടുള്ളത്. അവരെപ്പോലും വിമർശിച്ച ആളാണ് മുഖ്യമന്ത്രി.എൻഎസ്എസിന്റെ നിലപാട് വിമർശിച്ചിരുന്ന അദ്ദേഹം ഇന്ന് ആ നിലപാട് അനുകൂലിച്ച് ഒരു പ്രസ്താവന ചെയ്യുന്നത് തിരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ടുമാത്രമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന് ദേശീയ തലത്തിൽ തന്നെ ആവേശം പകരുന്നതും ശക്തിപകരുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു