ന്യൂഡൽഹി: ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് അഭിപ്രായപ്പെട്ട് യു.എൻ. പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നൽകി. പുതിയ ഐ.ടി. നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ്. ഇത് പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി യു.എൻ. സ്പെഷ്യൽ റാപ്പോട്ടിയറാണ് കത്ത് നൽകിയത്.

സിവിൽ പൊളിറ്റിക്കൽ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ഉടമ്പടികളുടെ 17, 19 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങൾ. 1979 ഏപ്രിലിൽ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎൻ പ്രതിനിധി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ ചട്ടങ്ങൾ പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകൾ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകൾ പോലും സമ്മർദ്ദമുണ്ടായാൽ നീക്കേണ്ടി വരും. അത്തരം വ്യവസ്ഥകളുൾപ്പെടുന്നതാണ് ഇന്ത്യയുടെ പുതിയ ഐ.ടി. ചട്ടങ്ങളെന്ന് യു.എൻ. പ്രതിനിധി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കഴിഞ്ഞദിവസമാണ് ട്വിറ്ററിന മേലുള്ള സുരക്ഷയും കേന്ദ്രം എടുത്തുകളഞ്ഞത്. പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോമും പ്രതിയാകുന്നതൊഴിവാക്കുന്ന 'സേഫ് ഹാർബർ' പരിരക്ഷ (ഇമ്യൂണിറ്റി)യാണ് പിൻവലിച്ചത്.

ഇതോടെ നഷ്ടപ്പെട്ടതോടെ ട്വീറ്റുകളുടെയും ട്വിറ്ററിൽ പങ്കുവയ്ക്കുന്ന വിവരങ്ങളുടെയും പേരിൽ ഇനി കമ്പനിക്കെതിരെയും കേസ് ചുമത്താം. പരിരക്ഷ നഷ്ടപ്പെട്ടതിനു പിന്നാലെ ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ ട്വിറ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. രാജ്യത്ത് ഈ സംരക്ഷണം നഷ്ടപ്പെടുന്ന ആദ്യ സമൂഹമാധ്യമ സ്ഥാപനമാണു ട്വിറ്റർ.

പുതിയ ഐടി ചട്ടങ്ങൾ പാലിക്കാതെ ആദ്യം ഉടക്കി നിന്ന ട്വിറ്റർ കേന്ദ്രസർക്കാരിന്റെ അന്ത്യശാസനത്തിനു വഴങ്ങി ഇവ പാലിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നടപടി തൃപ്തികരമല്ലെന്ന നിലപാടാണ് കേന്ദ്ര ഐടി മന്ത്രാലയം കൈക്കൊണ്ടത്. സമൂഹമാധ്യമങ്ങൾ, ഓൺലൈൻ വാർത്താ പോർട്ടലുകൾ, ഒടിടി (ഓവർ ദി ടോപ്) കമ്പനികൾ എന്നിവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കൊണ്ടുവന്ന പുതിയ ഐടി ചട്ടം ഫെബ്രുവരി 25നാണു വിജ്ഞാപനം ചെയ്തത്. ഇതു നടപ്പാക്കാൻ അനുവദിച്ച 3 മാസത്തെ സമയം മെയ് 25ന് അവസാനിച്ചു.

ചട്ടം അനുസരിച്ചുള്ള വ്യവസ്ഥകൾ പാലിക്കാതെ പ്രവർത്തിക്കാൻ ട്വിറ്ററിന് ബുദ്ധിമുട്ടാകും. സേഫ് ഹാർബർ പരിരക്ഷയുണ്ടെങ്കിൽ ആളുകൾ പങ്കുവയ്ക്കുന്ന ഉള്ളടക്കത്തിന് സ്ഥാപനം ഉത്തരവാദിയല്ല. അതു നഷ്ടപ്പെടുന്നതോടെ, ട്വിറ്ററിൽ ആളുകൾ പങ്കുവയ്ക്കുന്ന എന്തിനും സ്ഥാപനവും ഉത്തരവാദിയാകും. അതിന്റെ പേരിലുണ്ടാകുന്ന കേസുകളിൽ പ്രതിചേർക്കപ്പെടും.