ലഖ്‌നോ: ഉത്തർപ്രദേശിലെ ഉന്നാവോയിലെ ദലിത് പെൺകുട്ടികളുടെ മരണകാരണം വിഷം ഉള്ളിൽചെന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്നും ശരീരത്തിൽ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും അന്വേഷണസംഘം പറഞ്ഞു. ഏതു തരത്തിലുള്ള വിഷമാണ് പെൺകുട്ടിയുടെ ശരീരത്തിലെത്തിയതെന്ന കാര്യം വ്യക്തമല്ല. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ അയച്ചിരിക്കുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു.

ബുധനാഴ്ച കന്നുകാലികൾക്ക് പുല്ലുമുറിക്കാൻ പോയ രണ്ടു പെൺകുട്ടികളെ ഗോതമ്പ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നാമതൊരു പെൺകുട്ടിയെ ബോധരഹിതയായ നിലയിലും കണ്ടെത്തി. ജില്ല ആശുപത്രിയിൽ ചികിത്സയിലാണ് മൂന്നാമത്തെ പെൺകുട്ടി.

മൂന്നുപേരുടെയും വായിൽനിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. പെൺകുട്ടികളുടെ മൃതദേഹം ജില്ല ആശുപത്രിയിൽനിന്ന് കാൺപുരിലേക്ക് മാറ്റി. പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം പെൺകുട്ടികൾ ആക്രമിക്കപ്പെട്ടെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾപറഞ്ഞു.