ന്യൂഡൽഹി: ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തുണ്ടായ കോവിഡ് മരണങ്ങളും രാജ്യത്തെ വിലക്കയറ്റവുമാണ് പ്രിയങ്കാ ഗാന്ധി അമേഠിയിലെ റാലിയിൽ വെച്ച് കേന്ദ്രത്തിനെതിരെ ആയുധമാക്കിയത്.

കഴിഞ്ഞ 74 വർഷക്കാലം കോൺഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന ബിജെപിയുടെ ആരോപണങ്ങൾക്ക് അതേ രീതിയിൽ തന്നെ പ്രിയങ്ക ഗാന്ധി മറുപടി പറയുകയും ചെയ്തു. എന്താണ് ബിജെപി. സർക്കാർ കഴിഞ്ഞ 7 വർഷത്തിനിടയിൽ അമേഠിയിൽ ചെയ്തത്? ബിജെപിക്ക് അനുകൂലമായ ഏകപക്ഷീയമായ വികസനം മാത്രമാണ് ഉണ്ടായതെന്നും പ്രിയങ്ക ആരോപിച്ചു.

കോവിഡിന്റെ ആദ്യ തരംഗത്തിൽ എന്താണ് കേന്ദ്രം ചെയ്തത്? ഓക്‌സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവിന് ബിജെപിയാണ് കാരണമെന്നും രണ്ടാം തരംഗത്തിലെ പല കോവിഡ് മരണങ്ങൾക്കും കാരണം ഓക്‌സിജന്റെ ലഭ്യതക്കുറവാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.



രാജ്യത്ത് വിലക്കയറ്റം കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. അതേസമയം കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേന്ദ്ര മന്ത്രി അജയ് മിശ്രയെ എന്തു കൊണ്ട് ഇതുവരെ പുറത്താക്കിയിട്ടില്ലെന്നും പ്രിയങ്ക ചോദിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അധികാരത്തിലെത്തിയതിന് പിന്നാലെ ബിജെപി നുണകൾ പറഞ്ഞു പടർത്തുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഉത്തർപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകരുടെ എല്ലാ വായ്പയും എഴുതിത്ത്ത്തള്ളുകയും 20 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും റാലിയിൽ വെച്ച് പ്രിയങ്കഗാന്ധി വാഗ്ദാനം നൽകി. സത്യവും കള്ളവും തമ്മിലുള്ള പോരാട്ടമാണ് യുപിയിലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

അമേഠിയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി പദയാത്ര നടത്തിയിരുന്നു. പരിപാടിയിൽ ഹിന്ദു ഹിന്ദുത്വവാദി പരാമർശം രാഹുൽ ആവർത്തിച്ചു. കൈവിട്ട കോട്ടയായ അമേഠിയിൽ നിന്നുതന്നെ വിലക്കയറ്റത്തിനും മോദി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും എതിരായ പദയാത്ര ആരംഭിച്ചത്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ എഴ് കിലോമീറ്റർ പിന്നിട്ട് ഹരിമൗവിലാണ് പദയാത്ര അവസാനിച്ചത്. വിദ്വേഷവും കോപവുമാണ് ഹിന്ദുത്വവാദികളെ നയിക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.