ലക്‌നൗ: കോവിഡ് വ്യാപനത്തെത്തുടർന്ന് ഉത്തർപ്രദേശിലെ സ്ഥിതിഗതികൾ വളരെ മോശമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിമർശനം. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ജുഡീഷ്യൽ ഓഫീസർമാരെ നോഡൽ ഓഫീസറായി നിയമിക്കാൻ കോടതി നിർദ്ദേശം നൽകി. കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലാണ് നിരീക്ഷണം. എല്ലാ ആഴ്ചകളിലും ഈ ജില്ലകളിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകാനാണ് കോടതി ഉത്തരവ്.

യുപി സർക്കാരിനെതിരെ കോടതി വിമർശനവും ഉന്നയിച്ചു. അധികാരത്തിലുള്ളവർ എന്റെ വഴി സ്വീകരിക്കുക മറ്റ് വഴിയൊന്നും സ്വീകരിക്കേണ്ട എന്ന മനോഭാവത്തിൽ നിന്നും മാറി ചിന്തിക്കണമെന്നും എല്ലായിടത്തും നിന്നും അഭിപ്രായം സ്വീകരിക്കണമെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് സിദ്ധാർത്ഥ് വർമ്മ, അജിത്ത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് യുപി കോവിഡ് പ്രതിസന്ധി സംബന്ധിച്ച് വന്ന പൊതുജനതാൽപര്യ ഹർജി പരിഗണിച്ചത്.

'കൊറോണയുടെ പ്രേതം സംസ്ഥാനങ്ങളിലെ നഗരങ്ങളിലൂടെ മാർച്ച് നടത്തുകയാണ്. ഇത് ആരുടെയും വിധി ആവാം,' കോടതി പറഞ്ഞു. ലക്നൗ, പ്രയാഗ്രാജ്, വാരണാസി, കാൻപൂർ നഗർ, അഗ്ര, ഗൊരഖ്പൂർ, ഗസ്സിബാദ്, ഗൗതം ബുദ്ധ് നഗർ, ഝാൻസി എന്നിവിടങ്ങളിലാണ് നോഡൽ ഓഫീസർമാരെ നിമയിക്കുന്നത്. ഇവിടത്തെ ജില്ലാ ജഡ്ജിമാരോട് സിവിൽ ജഡ്ജ് റാങ്കോ അതിനു മുകളിലോ യോഗ്യതയുള്ള ജുഡീഷ്യൽ ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിക്കാൻ കോടതി ഉത്തരവിട്ടു.

ആശുപത്രികളിൽ നടക്കുന്ന കോവിഡ് മരണങ്ങൾ, കോവിഡ് രോഗികൾക്ക് നൽകുന്ന ചികിത്സ എന്നിവയെക്കുറിച്ച് നോഡൽ ഓഫീസർമാർക്ക് റിപ്പോർട്ട് ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. യുപിയിൽ ചില ജില്ലകളിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കേസിന്റെ അടുത്ത വാദം നടക്കുന്ന മെയ് മൂന്നിന് വ്യക്തമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി ഉത്തരവിട്ടു.