ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ നാലുവർഷത്തിനിടെ 139 കുറ്റവാളികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും 43294 പേർക്കെതിരേ ഗുണ്ടാനിയമ പ്രകാരം കേസെടുത്തതായും പൊലീസ്. ഗുണ്ടാസംഘങ്ങളിൽനിന്ന് 1848 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതായും എ.ഡി.ജി. പ്രശാന്ത്കുമാർ പറഞ്ഞു.

2017 മാർച്ച് 20 മുതൽ 2021 ജൂൺ 20 വരെയുള്ള കാലയളവിലാണ് 139 കുറ്റവാളികൾ കൊല്ലപ്പെട്ടത്. ഇതിനിടെ, ഗുണ്ടാനിയമം അനുസരിച്ച് കോടിക്കണക്കിന് രൂപയുടെ സ്വത്ത് പിടിച്ചെടുക്കുകയും ചെയ്തു.

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി മുഖ്താർ അൻസാരിയുടെ ഗുണ്ടാസംഘത്തിലുള്ള 248 പേർക്കെതിരേ നടപടി സ്വീകരിച്ചതായും ഇവരുടെ 222 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തതായും എ.ഡി.ജി. പ്രശാന്ത്കുമാർ പറഞ്ഞു.

വിവിധ ജില്ലകളിലുള്ള 222 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഈ സംഘത്തിലെ 160 പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ള 121 പേർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ സബർമതി ജയിലിൽ കഴിയുന്ന ആതിഖ് അഹമ്മദ് എന്ന ഗുണ്ടാത്തലവന്റെ 350 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇയാളുടെ സംഘത്തിലെ 65 പേർക്കെതിരേ നടപടിയെടുത്തു. കൊടുംകുറ്റവാളിയായ സുന്ദർ ഭാട്ടിയയുടെയും കൂട്ടാളികളുടെയും 63 കോടിയുടെ സ്വത്തും കണ്ടുകെട്ടി.

ഗുണ്ടാത്തലവനായ കുണ്ഡു സിങ്ങിന്റെ 24 കൂട്ടാളികളുടെ 19 കോടി രൂപയുടെ സ്വത്തും സർക്കാരിലേക്ക് പിടിച്ചെടുത്തു. ഇക്കാലയളവിൽ കൃത്യമായ പ്രോസിക്യൂഷൻ നടപടികൾ കാരണം മുസാഫർനഗറിലെ സഞ്ജീവ്, ലഖ്നൗവിലെ ബാബ്ലു ശ്രീവാസ്തവ, സുന്ദർഭാട്ടി, സിങ് രാജ് ഭാട്ടി തുടങ്ങിയവർക്ക് ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പുവരുത്താനായെന്നും എ.ഡി.ജി. വിശദീകരിച്ചു.