വാഷിങ്ടൺ: ഗർഭഛിദ്രം നിയമവിധേയം ആക്കണം എന്നാവശ്യപ്പെട്ട് യു.എസിൽ ആയിരക്കണക്കിന് വനിതകളുടെ പ്രക്ഷോഭം. ഗർഭസ്ഥശിശുവിന് ആറാഴ്ച പിന്നിട്ടാൽ ഗർഭഛിദ്രം പാടില്ലെന്ന ടെക്‌സസ് നിയമത്തിനെതിരാണ് പ്രതിഷേധം. കഴിഞ്ഞ മാസം മുതലാണ് ടെക്‌സസിൽ നിയമം പ്രാബല്യത്തിലാക്കിയത്.

1973ൽ രാജ്യവ്യാപകമായി അബോർഷൻ നിയമാനുസൃതമാക്കിയ റൂവി വേയ്ഡ് കേസിനെ അട്ടിമറിക്കാവുന്ന രീതിയിൽ കോടതിയിൽ കേസുകൾ വരാനിരിക്കെയാണ് പ്രതിഷേധം ശക്തമായത്.

'എന്റെ ശരീരം എന്റെ അവകാശം', 'അബോർഷൻ നിയമവിധേയമാക്കുക' എന്നീ പ്ലക്കാർഡുകളുമായാണ് വാഷിങ്ടൺ ഡി.സിയിലെ സുപ്രീംകോടതി കെട്ടിടത്തിനു ചുറ്റും പ്രതിഷേധക്കാർ അണിനിരന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ പുരുഷന്മാരോ സർക്കാറോ അല്ല, സ്ത്രീകളാണ് തീരുമാനമെടുക്കേണ്ടതെന്ന് സമരക്കാർ പ്രതികരിച്ചു.