കൊച്ചി: വൈറ്റില മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതിന്റെ പേരിൽ കൊച്ചിയിലെ ജനകീയ കൂട്ടായമയായ വി 4 കൊച്ചിയുടെ 4 പ്രവർത്തകരെ അറസ്റ്റുചെയ്ത നടപടിയിൽ പ്രതിഷേധം ശക്തം.രാവിലെ 9.30-തോടെ മരട് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് സംഘടനനേതാക്കൾ അറിയിച്ചു.

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും പലപ്പോഴും ഇത്തരത്തിൽ പ്രതിഷേധങ്ങൾ നടത്താറുണ്ട്. അവരെ ആരേയും പൊലീസ് അറസ്റ്റ് ചെയ്യാറില്ല. ചെറിയ വകുപ്പുകൾ ചുമത്തി വെറുതെ വിടും. ഈ പൊലീസാണ് വി 4 കൊച്ചിയുടെ പ്രവർത്തകെ അർദ്ധ രാത്രിയിൽ ഭീകരരെ പോലെ അറസ്റ്റ് ചെയ്തത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇട നൽകുന്നുണ്ട്.

വി 4 കൊച്ചിയുടെ ക്യാംപെയിൻ കൺട്രോളർ നിപുൺ ചെറിയാൻ, പ്രവർത്തകരായ തോപ്പുപടി സ്വദേശി സൂരജ്, വൈറ്റില സ്വദേശികളായ ആഞ്ചലോസ്, റാഫേൽ തുടങ്ങിയവരെയാണ് പനങ്ങാട് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി വീടുകളിലെത്തി കസ്റ്റഡിയിൽ എടുത്തത്. പൊലീസ് സംഘം ബലപ്രയോഗിച്ചാണ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും സംഘടന പുറത്തുവിട്ടിട്ടുണ്ട്.

നിപുൺ ചെറിയാനെ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും പനങ്ങാട് സി ഐ വലിച്ചിറക്കി കൊണ്ടു പോകുന്ന ദൃശ്യമാണ് സംഘടനയുടെ എഫ് ബി പേജ് വഴി പുറത്തുവിട്ടിരിക്കുന്നത്. സംഭവം അറിഞ്ഞ് മരട് പൊലീസ് സ്റ്റേഷനിലേയ്ക്ക് സംഘനയുടെ പ്രവർത്തകരർ എത്തിക്കൊണ്ടിരിക്കുകയാണ്. പാലം നിർമ്മാണം പൂർത്തിയായിട്ട് മാസങ്ങൾ പിന്നിട്ടിരുന്നു. രണ്ടാഴ്ച മുമ്പ് ലോഡ് ടെസ്റ്റും പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞമാസം 31-ന്് വൈറ്റില മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുമെന്ന് വി 4 കൊച്ചി പ്രഖ്യാപിച്ചത്.

മധ്യകേരളത്തിലെ പ്രാധന പാലമാണെന്നും രോഗികളുമായി കൊച്ചിയിലേയ്ക്കെത്തുന്ന ആംബുലൻസുകൾ അടക്കമുള്ള വാഹനങ്ങൾക്ക് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ വേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സാധിക്കുമെന്നുമായിരുന്നു സംഘടനയുടെ നിലപാട്.
31-ന് സംഘടനാ പ്രവർത്തകർ പാലം തുറന്നുകൊടുക്കുന്നതിനായി ല്രക്ഷ്യമിട്ടിരുന്നെന്നും പൊലീസ് തടഞ്ഞതിനെത്തുടർന്ന് തിരിച്ചുപോകുകയായിരുന്നെന്നുമാണ് സംഘടനനേതാക്കൾ വെളിപ്പെടുത്തുന്നത.

ഇതിന്റെ തൽസമയ ദൃങ്ങൾ വി 4 കൊച്ചി സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ചാൽ തങ്ങൾ ചെയ്തകാര്യങ്ങൾ വ്യക്തമാവുമെന്നും മുഖ്യമന്ത്രി ഉൽഘാടനം ചെയ്യാനിരുന്ന പാലം സഹികെട്ട് ജനങ്ങൾ തുറന്നതിന്റെ പ്രതികാരമാണ് പൊലീസ് തങ്ങളുടെ പ്രവർത്തകരോട് തീർക്കുന്നതെന്നുമാണ് വി 4 കൊച്ചി കൂട്ടായമയുടെ നേതാക്കളും പ്രവർത്തകരും വ്യക്തമാക്കുന്നത്.