കൊച്ചി: ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ കടത്തിവിട്ടത് വി ഫോർ കൊച്ചി. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളാണ് പാലത്തിന്റെ തുടക്കത്തിലെ ബാരിക്കേഡ് മാറ്റി കടത്തിവിട്ടത്. പാലത്തിൽ കുടുങ്ങിയ വാഹനങ്ങൾ പൊലീസ് ബലമായി തിരിച്ചിറക്കി.

അതിനിടെ ഉദ്ഘാടനം ചെയ്യാത്ത കൊച്ചി വൈറ്റില മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ കടത്തിവിട്ടതിന് വി ഫോർ കേരള കോർഡിനേറ്റർ നിപുൺ ചെറിയാൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. നാൽപതോളം പൊലീസുകാർ അർധരാത്രി കാക്കനാട്ടെ ഫ്‌ളാറ്റ് വളഞ്ഞാണ് നിപുണിനെ അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്നവർക്കായും പൊലീസ് തിരച്ചിൽ തുടരുകയാണ്. പാലത്തിൽ അതിക്രമിച്ചു കയറിയതിന് 10 വാഹന ഉടമകൾക്കെതിരെയും കേസുണ്ട്. അതേസമയം, പാലം സമരത്തിലായിരുന്നെങ്കിലും പാലം തുറന്നത് തങ്ങളല്ലെന്ന് വി ഫോർ കേരള ഭാരവാഹികൾ അറിയിച്ചു.

ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരിൽ വി ഫോർ പ്രവർത്തകർ കഴിഞ്ഞ ദിവസം ജനങ്ങൾക്കായി തുറന്നുകൊടുത്തത്. പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പൊലീസ് കണക്കാക്കിയിരുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ആലപ്പുഴ ഭാഗത്തുനിന്ന് വന്ന ചെറുവാഹനങ്ങളും ലോറികളുമാണ് ഉദ്ഘാടനം ചെയ്യാത്ത വൈറ്റിലപ്പാലത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഗതാഗതത്തിരക്കേറിയ സമയത്ത് ബാരിക്കേഡ് നീക്കി വാഹനങ്ങൾക്കു പാലത്തിലേക്ക് കയറാൻ വി ഫോർ കൊച്ചി കൂട്ടായ്മ അവസരമൊരുക്കി. പാലം ഗതാഗതത്തിന് തുറന്നു നൽകിയിട്ടില്ലെന്ന് ആലോചിക്കാതെ വിമാനത്താവളത്തിലേക്ക് പോകാനുള്ളവരടക്കം മേൽപ്പാലത്തിൽ കയറി.

മറുവശത്തെ ബാരിക്കേഡിന് മുന്നിൽ വാഹനങ്ങളെല്ലാം കുടുങ്ങി. ഇതോടെ നടപടിയെടുക്കുമെന്ന് പൊലീസ് കർശന നിലപാടെടുത്തു. വണ്ടികൾ മുഴുവൻ തിരികെ ഇറക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. വാഹനങ്ങളെല്ലാം അരമണിക്കൂറിലധികം കുടുങ്ങിക്കിടന്ന ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്. അതിനിടെ വൈറ്റില മേൽപാലം ജനകീയ ഉത്ഘാടനം കഴിഞ്ഞുവെന്നാണ് വി ഫോർ കൊച്ചി കൂട്ടായ്മയുടെ പ്രതികരണം.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ച്, വഴി തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ ഗുരുതര കുറ്റകൃത്യം ആണ് ചെയ്തിരിക്കുന്നത്. ഈ ഉദ്യോഗസ്ഥർക്കെതിരെ കേരള നിയമ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വി ഫോർ കൊച്ചി പ്രതിഷേധം സംഘടിപ്പിക്കുന്നെമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലുവ ഭാഗത്ത് പൊലീസ് കാവൽ ഉണ്ടായിരുന്നു. വി ഫോർ കേരള പ്രവർത്തകർ അരൂർ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്ത് വാഹനങ്ങൾ മേൽപാലത്തിലേക്ക് കടത്തിവിടുകയാണ് ചെയ്തത്.

പണി പൂർത്തിയായ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വി ഫോർ കേരള കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിച്ചപ്പോൾ പൊലീസ് ഇവരെ തടഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. തങ്ങളുടെ സമരത്തിന്റെ ആവേശം ഉൾക്കൊണ്ട നാട്ടുകാരാണ് സഹികെട്ട് മേൽപ്പാലം തുറന്നുകൊടുത്തതെന്നാണ് വി ഫോർ കൊച്ചിയുടെ നേതാക്കൾ പറയുന്നത്. പൊലീസ്, പാലത്തിലൂടെ കടന്നുവന്ന വാഹനങ്ങൾ തടഞ്ഞത് നിയമവിരുദ്ധമാണെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും വി ഫോർ കൊച്ചി നേതാക്കൾ അറിയിച്ചു.