ചെന്നൈ: നടിയും അവതാരകയുമായി വി ജെ ചിത്രയുടെ അപ്രതീക്ഷിത വിയോഗത്തൽ വിറങ്ങലിച്ചിരിക്കയാണ് തമിഴ് സീരിയൽ ലോകം. തമിഴകത്തെ മിനിസ്‌ക്രീനലെ സൂപ്പർ ഹിറ്റ് താരത്തെ തന്നെയാണ് നഷ്ടമായത്. പാണ്ഡ്യൻ സ്‌റ്റോർസ് എന്ന സീരിയലിലെ മുല്ല എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് ചിത്രയായിരുന്നു. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രിയതാരമാണ് വിടവാങ്ങിയിരിക്കുന്നത്.

കിൽപോക് മെഡിക്കൽ ആശുപത്രിയിൽ ആയിരുന്നു നടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. ചിത്രയുടം മരണ വാർത്ത വിശ്വസിക്കാനാകാതെ ആശുപത്രിയിൽ നൂറുകണക്കിനു ആളുകൾ തടിച്ചുകൂടിയിരുന്നു. ചിത്രയുടെ സഹപ്രവർത്തകർ ഹൃദയം പൊട്ടിയാണ് ആശുപത്രിയിൽ നിന്നും പുറത്തേക്കിറങ്ങി വന്നിരുന്നത്. ചിരിച്ചു കളിച്ച മുഖവുമായി ലൊക്കേഷനിൽ നിന്നും പോയ നടിയെ മരിച്ച നിലയിൽ കാണപ്പെട്ടതാണ് സുഹൃത്തുക്കളുടെ നെഞ്ചു നീറ്റുന്നത്.

അതേസമയം ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ തുടരുന്നു. സംഭവത്തിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തു. നടിയുടെ മുഖത്തു ചോരപ്പാടുകൾ കണ്ടെത്തിയിരുന്നു. സീരിയൽ ഷൂട്ടിങ്ങിനായി 4 ദിവസം മുൻപാണു ഹോട്ടലിൽ മുറിയെടുത്തത്. ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേംനാഥ് മൊഴി നൽകിയതായി സൂചനയുണ്ട്. ഓഗസ്റ്റിൽ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ രജിസ്റ്റർ വിവാഹം ചെയ്തതായി പറയുന്നു. ജനുവരിയിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. മനഃശാസ്ത്രത്തിൽ ബിരുദധാരിയാണ്.

തമിഴ് സീരിയലിലെ ജനപ്രിയ നടി വി.ജെ ചിത്രയെ ഇന്നലെ പുലർച്ചെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജനപ്രിയ സീരിയലായ പാണ്ഡ്യൻ സ്റ്റോഴ്‌സിലെ മുല്ലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചിത്ര ശ്രദ്ധിക്കപെടുന്നത്. ഈ സീരിയലിന്റെ ഷൂട്ടിങ് നഗരത്തിനു പുറത്തെ ഇ.വി.പി ഫിലിം സിറ്റിയിലാണു നടക്കുന്നത്.

ഷൂട്ടിങ് പൂർത്തിയാക്കി ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലിൽ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ പോകുന്നുവെന്നു പറഞ്ഞു റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്നു ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഹേമന്ദിന്റെ മൊഴി.

ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകൾ മരണത്തിനു തൊട്ടു മുമ്പു വരെ സമൂഹമാധ്യമങ്ങളിൽ ചിത്ര പങ്കുവച്ചിരുന്നു. ലൊക്കേഷനിൽ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നു ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ഹേമന്ദുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എന്നാൽ, മുഖത്തെ മുറിവ് എങ്ങനെ വന്നുവെന്നത് ഉൾപ്പെടെ ദുരൂഹതകൾ നിലനിൽക്കുന്നു. ദുരൂഹത നീക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നു ആവശ്യപ്പെട്ട് ചിത്രയുടെ പിതാവ് മുന്നോട്ടു വന്നിരുന്നു. ബിസിനസുകാരനായ ഹേംനാഥുമായി ഓഗസ്റ്റിലാണു ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിനു പിന്നാലെ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തതായി പറയുന്നു. ജനുവരിയിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു.

കരിയറിന്റെ ഏറ്റവും മികച്ച സമയത്തു നിൽക്കവെയാണു വി.ജെ. ചിത്രയുടെ അപ്രതീക്ഷിത വിടവാങ്ങൽ. 2012 മുതൽ അവതാരകയായും സീരിയൽ നടിയായും മിനിസ്‌ക്രീനിൽ സജീവമാണു ചിത്ര. മനഃശാസ്ത്രത്തിൽ ബിരുദധാരിയായ ചിത്ര, മക്കൾ ടിവിയിലെ വിളയാട് വാഗൈ സൂദ് ഷോയുടെ അവതാരകയായാണു ചാനലിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലെ പ്രമുഖ ചാനലുകളിലെല്ലാം അവതാരകയായും സീരിയൽ നടിയായും തിളങ്ങി.