തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചികിത്സാ സംവിധാനച്ചെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വി എം സുധീരൻ അഭിനന്ദനം അറിയിച്ചത്. കോവിഡ് നെഗറ്റീവായി മെഡിക്കൽ കോളേജ് ആശുപത്രി വിട്ടതിന് ശേഷമാണ് സുധീരൻ ആരോഗ്യമന്ത്രി കെകെ ശൈലജക്കും ചികിത്സ ഡോക്ടർമാർക്കും നന്ദി പറഞ്ഞ് ഫേസ്‌ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത്.

കോവിഡ് പോസിറ്റീവായി അരമണിക്കൂറിനകം ആരോഗ്യമന്ത്രി ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചെന്നും ഏറ്റവും നല്ല ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചതെന്നും സുധീരൻ ഫേസബ്ുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സുധീരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് എത്തിയതോടെ സോഷ്യൽ മീഡിയയും അദ്ദേഹത്തിന് കൈയടി നൽകി. അദ്ദേഹം കാണിച്ച പ്രതിപക്ഷ മര്യാദക്കാണ് സോഷ്യൽ മീഡിയ പിന്തുണ അറിയിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്. ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത്.എല്ലാ ക്രമീകരണങ്ങളും ചെയ്ത സൂപ്രണ്ട് ഡോ.ഷർമ്മദ്, ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. സന്തോഷ് എന്നിവരോടും എന്നെ പരിശോധിച്ച ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ എല്ലാ ഡോക്ടർമാരോടും പ്രത്യേകം നന്ദി പറയുന്നു. സദാ സേവന സന്നദ്ധരായ സിസ്റ്റേഴ്‌സിനോടും ടെക്‌നീഷ്യൻസിനോടും മറ്റ് എല്ലാ വിഭാഗത്തിൽപ്പെട്ട സ്റ്റാഫിനോടുമുള്ള കടപ്പാട് അറിയിക്കുന്നു. വിഐപി കൺസൾട്ടന്റ് ഡോ. ഹരികൃഷ്ണന്റെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.

എന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന മെഡിസിൻ വിഭാഗത്തിലെ ഡോ. സുരേഷിന്റെ അതാത് സമയങ്ങളിലുള്ള ഇടപെടലുകൾ എനിക്ക് എന്നും ആത്മവിശ്വാസം പകരുന്നതാണ്. ഇതിനെല്ലാം പുറമേ രുചിയും മണവും അനുഭവപ്പെടാത്ത ഈ അവസരത്തിൽ ഇഷ്ടപ്പെട്ട വിഭവങ്ങൾ ഒരുക്കി തന്ന കാന്റീൻലെ സജീവനെയും സഹപ്രവർത്തകരെയും സന്തോഷത്തോടെ മനസ്സിൽ കാണുന്നു. ആശുപത്രിവാസക്കാലത്ത് ആവശ്യമുള്ള സാധനസാമഗ്രികൾ എത്തിച്ചു തരുന്നതിൽ നിതാന്തജാഗ്രത പുലർത്തിയ കുമാരപുരം രാജേഷിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

കോവിഡ് പോസിറ്റീവ് ആയി എന്ന് ഞാനറിഞ്ഞ് അരമണിക്കൂറിനകം തന്നെ ബഹു ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു. മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്‌നേഹാദരങ്ങൾ അറിയിക്കുന്നു... രോഗ വിവരം അറിഞ്ഞു വിവരങ്ങൾ അന്വേഷിക്കുകയും സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..