തിരുവനന്തപുരം: യു.എ.ഇ കോൺസൽ ജനറലിന് സംസ്ഥാന സർക്കാർ എക്സ് കാറ്റഗറി സുരക്ഷ നൽകിയത് ആര് ആവശ്യപ്പെട്ടിട്ടാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.കേന്ദ്രസർക്കാരിൽ നിന്ന് അങ്ങനെ ഒരു നിർദേശമുണ്ടായിരുന്നില്ല. ഈ സുരക്ഷ വാസ്തവത്തിൽ സുരക്ഷ ആണോ അതോ അവർ തമ്മിലുള്ള ഇടപാടുകൾക്ക് വേണ്ടി ആണോ എന്ന് സംശയമുണ്ട്. കോൺസൽ ജനറലിന് ഭീഷണി ഉയർത്തുന്നത് ആരാണ്? അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ട് എന്ന് സർക്കാർ എങ്ങനെ അറിഞ്ഞുവെന്ന് വ്യക്തമാക്കണമെന്നും മന്ത്രി മുരളീധരൻ ആവശ്യപ്പെട്ടു.

കസ്റ്റംസ് ഓഫീസുകളിലേക്കല്ല നേതാക്കളുടെ വീടുകളിലേക്കും ജയിൽ ഡിജിപിയുടെ ഓഫീസിലേക്കുമാണ് സിപിഎം മാർച്ച് നടത്തേണ്ടതെന്നും മന്ത്രി മുരളീധരൻ ചൂണ്ടിക്കാട്ടി. ഇരവാദം എന്ന ബാലിശമായ നാടകം കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കാൻ പര്യാപ്തമായിട്ടുള്ളതല്ല. അത് ഇനിയെങ്കിലും സിപിഎം നേതാക്കൾ മനസിലാക്കണം. സിപിഎം- ബിജെപി ഒത്തുകളിയാണെന്ന ആരോപണം ആഭ്യന്തരമന്ത്രിയായിരുന്ന ആൾക്ക് ചേരുന്നതല്ലെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.