തിരുവനന്തപുരം: പ്രതിപക്ഷ നേതാവ വി ഡി സതീശൻ ആർഎസ്എസ് വേദിയിൽ പുസ്തക പ്രകാശനത്തിന് എത്തിയത് വിവാദമായിരിക്കയാണ്. സജി ചെറിയാന്റെ ഭരണഘടനാ പരാമർശ വിഷയത്തിൽ ആർഎസ്എസിനെ കൂട്ടുപിടിച്ച് വിമർശിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ഈ വിഷയത്തിൽ അവസരം മുതലെടുക്കാനാണ് സിപിഎം രംഗത്തുവന്നത്. ഇതോടെ സിപിഎം സതീശനെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. എന്നാൽ, ഭാരതീയ വിചാരകേന്ദ്രം വേദിയിൽ വി എസ് അച്യുതാനന്ദൻ എത്തിയതിന് പിന്നാലെയാണ് സതീശനും എത്തിയതെന്നാണ് ശ്രദ്ധേയം.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരൻ എഴുതിയ സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ പങ്കെടുത്തത്. 2013 മാർച്ച് 13ന് തിരുവനന്തപുരം ഭാരതീയ വിചാര കേന്ദ്രം ഓഫിസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ പങ്കെടുത്തത്. ചടങ്ങിൽ പി.പരമേശ്വരനും ഉണ്ടായിരുന്നു.

ഇതേ പുസ്തകം പല ജില്ലകളിൽ പ്രകാശനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ വി ഡി സതീശൻ പങ്കെടുത്തത്. വി എസ് പങ്കെടുത്ത ചടങ്ങിന് ശേഷം 11 ദിവസങ്ങൾക്ക് ശേഷം 2013 മാർച്ച് 24നായിരുന്നു സതീശൻ വേദിയിൽ എത്തിയതും. ഈ ചിത്രങ്ങളാണ് ആർഎസ്എസ് നേതാവ് സദാനന്ദൻ മാസ്റ്റർ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സജി ചെറിയാന്റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാർശം ആർ എസ്എസ് ആചാര്യൻ ഗോൾവർക്കറിന്റെ വിചാരധാരയിലുള്ളതാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയെ തുടർന്നായിരുന്നു ഈ ഫോട്ടോ ഷെയർ ചെയ്ത് ആരോപണം ഉന്നയിച്ചത്.

ആർഎസ്എസ് ബന്ധമുള്ള ചടങ്ങിൽ പിന്നെ എന്തിനാണ് പങ്കെടുത്തത് എന്നായിരുന്നു ചോദ്യം. ഇതിന് പിന്നാലെ സി പി എം വിവാദം ഏറ്റെടുത്തു. ആർഎസ്എസ് വേദി പങ്കിട്ട വി ജി സതീശൻ നിലപാട് പറയണമെന്ന് സി പി എം നേതാക്കൾ ആവശ്യപ്പെട്ടു. ഈ വിവാദം കനക്കുന്നതിനിടയിലാണ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ വേദിയിൽ പി.പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങിൽ വി എസ് അച്യുതാനന്ദൻ പങ്കെടുക്കുന്ന ഫോട്ടോകളും പുറത്ത് വന്നത്. അതേസമയം സിപിഎം മുൻ എംഎൽഎ അരുണനും ആർഎസ്എസ് വേദിയിൽ എത്തിയിരുന്നു. ഈ ചിത്രങ്ങളും ഇപ്പോൾ സൈബറിടത്തിൽ പ്രചരിക്കുന്നുണ്ട്.

അതേസയമം 2006ൽ പറവൂർ മനയ്ക്കപ്പടി സ്‌കൂളിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു പങ്കുവച്ചത്. മതഭീകരവാദത്തെക്കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടെയും ഗോൾവാൾക്കറിന്റെയും ചിത്രങ്ങൾക്കു മുന്നിൽ സതീശൻ നിലവിളക്കു കൊളുത്തുന്നതാണു ചിത്രം. നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ അടുത്ത നടപടി ആലോചിച്ചു തീരുമാനിക്കുമെന്നു ആർഎസ്എസ് കേരള പ്രാന്തകാര്യവാഹ് പി.ഇ. ഈശ്വരൻ പ്രതികരിച്ചു. സജി ചെറിയാൻ ഭരണഘടനയെ ആക്ഷേപിച്ചതിൽ ആർഎസ്എസിനെ വലിച്ചിഴയ്‌ക്കേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗോൾവാൾക്കർ ഭരണഘടനാവിരുദ്ധനായിരുന്നു എന്നു സ്ഥാപിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ശ്രമം വിലപ്പോകില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രതികരിച്ചു. ഹിന്ദുവിരുദ്ധ നിലപാടു കൊണ്ടു കോൺഗ്രസ് എവിടെ എത്തിയെന്നു സതീശൻ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരേ മുന്നണി എന്ന രീതിയിലാണു കുറെക്കാലമായി പ്രവർത്തിക്കുന്നതെന്നു മന്ത്രി പി. രാജീവ് ആരോപിച്ചു. ബിജെപി വോട്ട് തനിക്കു ലഭിച്ചിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവുതന്നെ സമ്മതിച്ചിട്ടുള്ളതാണ്. കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നും രാജീവ് കുറ്റപ്പെടുത്തി.

അതേസമയം വിവാദത്തെ കുറിച്ച് വി ഡി സതീശൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. തൽക്കാലം പ്രതികരിച്ചു മറ്റു വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനില്ലെന്നാണ് സതീശന്റെ നിലപാട്.