തിരുവനന്തപുരം: സർവ്വേകളിൽ ജനവികാരം പ്രതിഫലിക്കുന്നില്ലെന്ന് തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി വി എസ് ശിവകുമാർ. തീരവും നഗരവും കൈവിടില്ലെന്നും പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ ഗുണം ചെയ്യുമെന്നും ശിവകുമാർ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തിനായിരുന്നു മത്സരം. ഇത്തവണയും തിരുവനന്തപുരത്ത് അതു തന്നെ സംഭവിക്കും. ഇടതു സ്ഥാനാർത്ഥി ദുർബലനാണെന്ന് കഴിഞ്ഞ തവണ ജനങ്ങൾ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ ഇത്തവണയും അവർക്ക് കാര്യങ്ങൾ അറിയാം. ഭൂരിപക്ഷ വോട്ടുകൾ ബിജെപിക്ക് മറിച്ച് നൽകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ശിവകുമാർ മറുനാടനോട് പറഞ്ഞു.

ജനവിധി അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സിപിഐഎം വോട്ടുകൾ നൽകിക്കൊണ്ട് ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാൽ ഇതിനെ യുഡിഎഫ് അതിജീവിക്കുമെന്നും വോട്ടർമാർ മറുപടി നൽകുമെന്നും വി എസ്.ശിവകുമാർ പറഞ്ഞു. തീരമേഖലയിൽ യുഡിഎഫിനു വലിയ മേൽക്കൈയാണുള്ളത്. ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിന് സിപിഐഎം ഒരു അന്തർധാരയുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മാത്രം വന്ന് ജനങ്ങളോട് വോട്ട് ചോദിക്കുന്നയാളല്ല ഞാൻ. യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് അതിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നതെന്നും വി എസ്. ശിവകുമാർ പറഞ്ഞു.

തലസ്ഥാന നഗരിയുടെയും തീരദേശത്തിന്റെയും സമഗ്രവികസനത്തിന് നേതൃത്വം നൽകിയ ജനപ്രതിനിധിയാണ് ശിവകുമാറെന്നും അതുകൊണ്ട് വിജയം നേടാനാകുമെന്ന് കോൺഗ്രസും വിലയിരുത്തുന്നു. തിരുവനന്തപുരത്തിന്റെ വികസനം യാഥാർഥ്യമാക്കിയത് ശിവകുമാർ മന്ത്രിയായിരിക്കെയാണ്. 42 കിലോമീറ്റർ റോഡ് നവീകരിച്ചതും, ഒട്ടേറെ പാലങ്ങൾ നിർമ്മിച്ചതും പുതിയ മെഡിക്കൽ കോളജ് സ്ഥാപിച്ചതുമെല്ലാം ആ കാലഘട്ടത്തിലാണ്. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് ശിവകുമാർ ആരോഗ്യ മന്ത്രിയായിരിക്കെ നേതൃത്വം നൽകി. വിഴിഞ്ഞം തുറമുഖം, കരമന-കളിയിക്കാവിള ദേശീയപാത, ഗ്രീൻഫീല്ഡ് സ്റ്റേഡിയം, ടെക്നോപാർക്ക് വികസനമെല്ലാം ഈ കാലഘട്ടത്തിൽ യാഥാർഥ്യമായി-ഇതെല്ലാം വോട്ടാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

തീരദേശ മേഖലയെ ഇത്രയും അവഗണിച്ച ഒരു സർക്കാർ മുമ്പുണ്ടായിട്ടില്ല. പ്രഖ്യാപിച്ച 2000 കോടിയുടെ ഓഖി പാക്കേജ് എവിടെയെന്ന് കോൺഗ്രസ് ചോദിക്കുന്നു. ഭരണസിരാകേന്ദ്രത്തിൽ നിന്നു വിളിപ്പാടകലെ ഓഖിദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രിയുൾപ്പെടെ മന്ത്രിമാർ തിരിഞ്ഞു നോക്കിയില്ലെങ്കിലും അവരിലൊരാളായി ശിവകുമാർ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. പാർട്ടിക്കാരെ തിരുകിക്കയറ്റുന്ന സർക്കാർ ഓഖി ദുരന്തബാധിതരുടെ ആശ്രിതർക്ക് സ്ഥിരം ജോലി നൽകുമെന്ന വാഗ്ദാനം വിഴുങ്ങി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ആ വാഗ്ദാനം നടപ്പിലാക്കും.

കഴിഞ്ഞ സർക്കാർ തീരദേശത്തിനായി തുക അനുവദിച്ച വലിയതുറ, പൂന്തുറ ഫിഷിങ് ഹാർബറുകൾ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ യാഥാർഥ്യമാക്കുമെന്നും ശിവകുമാർ പറയുന്നു. സർക്കാർ തുക അനുവദിക്കാത്ത പശ്ചാത്തലത്തിൽ തീരദേശവാസികളുടെ സംരക്ഷണത്തിന് കടൽഭിത്തി നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നു രണ്ട് കോടി അനുവദിച്ചതുൾപ്പെടെ തീര മേഖലയിൽ ചർച്ചയാണ്. കടലാക്രമണത്തിൽ വീടു നഷടപ്പെട്ടവർക്ക് വീട്, മത്സൃ ഗ്രാമം പദ്ധിതിയിൽപ്പെടുത്തിയും മുട്ടത്തറ ഫ്‌ളാറ്റു പദ്ധതിയിൽപ്പെടുത്തിയും 400ൽ അധികം വീടുകളാണ് ശിവകുമാർ പണിതു നൽകിയത്.. ഗവൺമെന്റ് ഒരു വീടുപോലും വച്ചു നൽകാൻ സൗമനസൃം കാണിക്കാത്തിടത്ത് എം എൽ എ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിച്ച് കൂടുതൽ ഭവനങ്ങൾ നിർമ്മിച്ചു നൽകി.

ബീമാപള്ളിയിൽ 18 കോടിയുടെ പുലിമുട്ട് നിർമ്മാണ കേന്ദ്രവും ഈ കാലയളവിൽ കൊണ്ടു വന്നു. ഇലക്ഷനടുക്കുമ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമായാണ് അവിടുത്തുകാർ ഇടതു സ്ഥാനാർത്ഥിയെ കാണുന്നത്. കഴിഞ്ഞ ഇലക്ഷനു ശേഷമുള്ള 5 വർഷത്തെ അസാന്നിദ്ധ്യം മാത്രമല്ല ആഴക്കടൽ മത്സ്യബന്ധനക്കരാറും ഇടതു സ്ഥാനാർത്ഥിക്ക് പ്രതികൂലമായേക്കും. തീരദേശത്തു നടപ്പിലാക്കിയ അസംഖ്യം കാര്യങ്ങൾ ഉൾപ്പെടുത്തി തീരദേശ വികസന രേഖയും അവതരിപ്പിച്ചു കഴിഞ്ഞു ശിവകുമാർ.. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് ശ്രീമാൻ എ കെ ആന്റണിയാണ് തീരദേശ വികസന രേഖ പ്രകാശനം ചെയ്തത്.