ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ വാക്‌സിൻ കേന്ദ്രത്തിൽ അക്രമം നടത്തിയ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഇച്ചിലംകോട് സ്വദേശി അഭിലാഷ് (31), ബന്തിയോട് സ്വദേശി അനിൽ (32) എന്നിവരാണ് അറസ്റ്റിലായത്. വാക്‌സിനെടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ആൾക്കൂട്ടത്തിന്റെ അക്രമം അരങ്ങേറിയത്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച രാവിലെ മംഗൽപാടിയിലെ താലൂക്ക് ആശുപത്രിയിലെ വാക്‌സിൻ കേന്ദ്രത്തിലാണ് സംഭവം. വാക്‌സിനെടുക്കാനായി രാവിലെ ഒട്ടേറെപ്പേർ എത്തിയിരുന്നു. എസ്.ടി., എസ്.സി. വിഭാഗങ്ങൾക്കായിരുന്നു തിങ്കഴാഴ്ച വാക്‌സിൻ നൽകിയിരുന്നത്. എന്നാൽ കളക്ടറുടെ ഉത്തരവുപ്രകാരം ആന്റിജൻ-ആർ.ടി.പി.സി.ആർ. പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ആദ്യ ഡോസ് വാക്‌സിൻ നൽകൂവെന്ന് അധികൃതർ അറിയിച്ചു. ഇതിൽ പ്രകോപിതരായ ഒരുകൂട്ടം ആളുകൾ മംഗൽപാടി പഞ്ചായത്ത് വാർഡംഗം ബാബു, ഇദ്ദേഹത്തിന്റെ മകൻ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ അക്രമമുണ്ടാക്കുകയായിരുന്നുവെന്നന്ന് പൊലീസ് പറയുന്നത്.

വാക്‌സിൻ കേന്ദ്രത്തിലെ ലാപ്ടോപ്പ് ആൾക്കൂട്ടം തല്ലിത്തകർത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി സൂപ്രണ്ടിന്റെ മൊബൈൽ കേടാക്കുകയും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മർദിക്കുകയും ചെയ്തു. മഴയത്തും വെയിലത്തും വരി നിർത്തി ജനങ്ങൾ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ ഓരോ പുതിയ നിയമങ്ങൾ പറഞ്ഞു തിരിച്ചയക്കുന്നത് ശരിയല്ലെന്നു വാക്‌സിനേഷൻ കേന്ദ്രത്തോട് ഒപ്പം തന്നെ ആന്റി ട്രസ്റ്റ് ഉള്ള സൗകര്യം ഏർപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്നെണ് പ്രതിഷേധക്കാർ പറയുന്നത്. അദ്ദേഹം

പൊതുമുതൽ നശിപ്പിക്കൽ ജോലി തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. മഞ്ചേശ്വരം എസ്‌ഐ. എൻ.പി.രാഘവന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം സംഭവം സംഘർഷത്തിലേക്ക് നീങ്ങിയാതോടെ വിവാദ ഉത്തരവ് കാസർകോട് ജില്ലാ കലക്ടർ ഉച്ചയോടെ പിൻവലിച്ചു.