കോട്ടയം: കുറവിലങ്ങാട് കളത്തൂർ സ്വദേശിയായ ശ്രീക്കുട്ടി എന്ന യുവതി ജീവിതത്തിൽ പാമ്പുകടിയേറ്റ് അപകട നില തരണം ചെയ്തത് 12 തവണ. എൽ എൽ ബി അവസാന വർഷ വിദ്യാർത്ഥിനിയായ ശ്രീക്കുട്ടിയെ വീടിനകത്തും പരിസരപ്രദേശങ്ങളിലും വച്ചാണ് ഓരോ തവണയും പാമ്പുകടിയേറ്റത്.

പ്രശസ്ത പാമ്പ് വിദഗ്ദ്ധനായ വാവാ സുരേഷ് കഴിഞ്ഞ ദിവസം ശ്രീക്കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ശ്രീക്കുട്ടിക്ക് മൂന്നു അണലിയുടെയും നാലു മൂർഖൻപാമ്പിന്റെയും അഞ്ച് പ്രാവശ്യം ശങ്കുവരയൻ പാമ്പിന്റെയും കടികിട്ടിയതായി വാവാ സുരേഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ശ്രീക്കുട്ടിയ്‌ക്കൊപ്പമുള്ള ഫോട്ടോയും വാവ സുരേഷ് ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന കമന്റിന് വാവ സുരേഷ് നൽകിയ മറുപടി ഇങ്ങനെയാണ്.

'ചില ആൾക്കാരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണം എന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും അതാണ് ഇവർക്ക് ഇത്രയും പ്രാവശ്യം കിട്ടുന്നത്'. വാവ സുരേഷിന്റെ ഈ കമന്റും ഏറെ ചർച്ചയായിട്ടുണ്ട്. ഈ കമന്റിന്റെ പേരിൽ വാവ സുരേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

വാവ സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം

നമസ്‌കാരം
ഇന്ന്13 9 2021 അങ്ങനെ എന്റെ ജീവിതത്തിൽ
ഒരു പ്രധാനപ്പെട്ട ദിവസം കൂടി ഇന്നൊരു പ്രധാനപ്പെട്ട വ്യക്തിയെ പരിചയപ്പെടാൻ കഴിഞ്ഞു കോട്ടയം ജില്ലയിലെ കുറവിലങ്ങാട് അടുത്ത് കളത്തൂർ താമസിക്കുന്ന ശ്രീക്കുട്ടി എസ് എസ് നെ കാണുവാനും വിശേഷങ്ങൾ പങ്കു വെക്കാൻ കഴിഞ്ഞു കാരണം 12 പ്രാവശ്യം പാമ്പുകടിയേറ്റ അപകട നില തരണം ചെയ്തു ആ വ്യക്തിത്വത്തെ കാണാൻ ഞാനും സ്‌നേക് മാസ്റ്റർ ടീംഒരുമിച്ച് പോയിരുന്നു സിബി സി ഡിയുടെയും ഷൈനി സി ബി യുടെയും മകളാണ് ശ്രീക്കുട്ടി എൽ എൽ ബി ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ് സ്വപ്ന മോളാണ് അനുജത്തി വീടിന്റെ പരിസരത്തും വീടിനകത്തും വച്ച് 12 പ്രാവശ്യം പാമ്പ് കടിയേറ്റു. മൂന്നു അണലിയുടെയും നാലു മൂർഖൻപാമ്പിന്റെയും അഞ്ച് പ്രാവശ്യം ശങ്കുവരയൻ പാമ്പിന്റെയും കടികിട്ടിയിട്ടുണ്ട് ഞങ്ങളെ സ്‌നേഹിക്കുന്ന എല്ലാവരും ശ്രീ കുട്ടിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കു എന്ന് വിശ്വസിക്കുന്നു
എന്റെഎല്ലാ പ്രിയ സുഹൃത്തുക്കൾക്കും
ശുഭദിനം നേരുന്നു
വാവ സുരേഷ്