കോഴിക്കോട്: പ്രതിപക്ഷ നേതാവായി വി.ഡി സതീശന്റെ വരവ് കോൺഗ്രസിലെ വലിയ മാറ്റമാണെന്ന് ശശിതരൂർ എംപി. അദ്ദേഹത്തിന് ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയാണ്.

എൻ.എസ്.യു.ഐ, എ.ഐ.സി.സി എന്നിവയിൽ പ്രവർത്തിച്ച സതീശൻ മികച്ചൊരു പ്രതിപക്ഷ എംഎ‍ൽഎ കൂടിയായിരുന്നു. മികച്ചൊരു പാർലമെൻേററിയൻ കൂടിയാണ് സതീശനെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

സോഷ്യോളജിയിലും, നിയമത്തിലും ബിരുദം നേടിയിട്ടുള്ള സതീശൻ 57 വയസ് പൂർത്തിയാകാൻ ഒമ്പത് ദിവസം മാത്രം ബാക്കി നിൽക്കെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.

വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് നടത്തിയത്. സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ഹൈക്കമാൻഡ് നിർദ്ദേശം കെപിസിസി അംഗീകരിക്കുകയായിരുന്നു.