ആലപ്പുഴ: ഇടതു വിജയത്തിന് പിന്നാലെ സുകുമാരൻ നായരെയും മന്ത്രിമാരെയും വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ തകർക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്തവരാണ് ആലപ്പുഴ ജില്ലയിലെ കോൺഗ്രസുകാരെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. കോൺഗ്രസുകാർക്ക് തോന്നുമ്പോൾ വരാനും പോകാനുമുള്ള വഴിയമ്പലമല്ല തന്റെ വീട്. തന്നോട് ക്രൂരത കാണിച്ച ഒറ്റ കോൺഗ്രസുകാരനും ആലപ്പുഴ ജില്ലയിൽ നിന്ന് ജയിച്ചിട്ടില്ല. രമേശ് ചെന്നിത്തല ദുഃഖിപ്പിച്ചിട്ടില്ല.

വ്യക്തിപരമായി അധിക്ഷേപിച്ച് ചോരയ്ക്കായി കോൺഗ്രസുകാർ കൊതിച്ചു. കോൺഗ്രസിന്റെ അധപതനത്തിൽ ദുഃഖമുണ്ട്. ആ ദേശീയ പാർട്ടി വളരേണ്ടതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.ആർക്കും വേണ്ടാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെങ്കിൽ അത് അവരുടെ നയത്തിന്റെ പ്രശ്നമാണ്. ഓരോ സ്ഥാനാർത്ഥികളേയും സമുദായങ്ങൾ പങ്കിട്ടെടുക്കുകയാണ്. അങ്ങനെ നിർത്തുമ്പോൾ ഇവിടത്തെ അടിസ്ഥാന വർഗം അവരെ ഒറ്റപ്പെടുത്തും. കഴിഞ്ഞ നിയമസഭയിൽ കോൺഗ്രസിൽ നിന്ന് ഒരു ഈഴവനും ഉണ്ടായിരുന്നില്ല. ഇത്തവണ ഒരു ബാബു കഷ്ടിച്ച് ജയിച്ചെങ്കിൽ അത് ദൈവകാരുണ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിനകത്ത് പിന്നാക്ക വിഭാഗത്തിൽ നിന്നും ഇരുപത്തിനാലോളം പേർ സ്ഥാനാർത്ഥികളായി ജയിച്ചുവന്നിട്ടുണ്ട്. ചങ്ങനാശേരിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന കുറേ നേതാക്കളായിരുന്നു കോൺഗ്രസിൽ. ചേട്ടൻ തന്നെ എം എൽ എയാക്കി, മന്ത്രിയാക്കി എന്നുപറഞ്ഞ നടന്ന ശിവകുമാർ കടപുഴകി താഴത്തേക്ക് വീണില്ലേയെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.ബിജെപി കേരളത്തിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചു. കോൺഗ്രസ് മുക്ത ഭാരതമെന്ന അവരുടെ ലക്ഷ്യം നടപ്പായി. കെ ടി ജലീലിന്റെ ജയം സാങ്കേതികം മാത്രമാണ്. മേഴ്സിക്കുട്ടിയമ്മയുടെ തോൽവി അർഹതപ്പെട്ടതാണ്.

മേഴ്സി ഒട്ടും ഇല്ലാത്തയാളാണ് മേഴ്സിക്കുട്ടിയമ്മ. എൽ ഡി എഫിന്റെ നെഞ്ചിലാണ് സവർണശക്തികൾ ആഞ്ഞുകുത്തിയത്. എന്നാൽ അതൊന്നും പിണറായി സർക്കാരിന് ഏറ്റില്ല. നന്ദികേടിന്റെ മറ്റൊരു പേരാണ്ചങ്ങനാശേരി. ചങ്ങനാശേരി പറഞ്ഞത് കേരളത്തിലെ ജനങ്ങൾ കേട്ടില്ല. ചങ്ങനാശേരിക്ക് ഒരു പ്രസക്തിയുമില്ലാതായി. ചാനലുകളും സവർണ അജണ്ടയ്ക്ക് വിധേയരായെന്നും വെള്ളാപ്പള്ളി പറഞ്ഞു.വ്യക്തിപരമായി ഒരു നേട്ടത്തിനും താൻ പിണറായി വിജയന്റേയോ എൽ ഡി എഫ് സർക്കാരിന്റെയോ അടുത്ത് പോയിട്ടില്ല.

ചങ്ങനാശേരി തമ്പുരാൻ വ്യക്തിപരമായ ആനുകൂല്യങ്ങൾ നേടിയെടുത്ത ആളാണ്. ആര് ഭരണത്തിൽ വന്നാലും എം ജി സർവകലാശാലയ്ക്ക് അകത്ത് സിൻഡിക്കേറ്റ് മെമ്പറായി സുകുമാരൻ നായരുടെ മകൾ എങ്ങനെയാണ് ഇരിക്കുന്നതെന്ന് പറയണം. തനിക്കും മക്കളും മരുമക്കളുമുണ്ട്. അവർക്കാർക്കും ഒരു സിൻഡിക്കേറ്റും ആരും തന്നിട്ടുമില്ല, ചോദിച്ചിട്ടുമില്ല. എൽ ഡി എഫ് സർക്കാരിന്റെ കൈയിൽ നിന്നും സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം വാങ്ങി ആ സുഖം അനുഭവിച്ച ആളാണ് സർക്കാരിനെ തള്ളിപ്പറഞ്ഞ സുകുമാരൻ നായരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

കേരളത്തിൽ ആർക്കും വേണ്ടാത്ത പാർട്ടിയായി അവർ മാറിയെങ്കിൽ നയത്തിന്റെ പ്രശ്‌നമാണ്. സമുദായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം. കരഞ്ഞ് ജയിച്ച ബാബുവിന്റെത് ദൈവകാരുണ്യം കൊണ്ട് മാത്രമുള്ള വിജയമാണ്. പിണറായിയെ സവർണ്ണ നേതൃത്വം ആക്രമിച്ചു.