തിരുവനന്തപുരം: ഒരു ഇടവേളക്കുശേഷം വിവാദ പരാമർശങ്ങളുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സംസ്ഥാന-കേന്ദ്ര സർക്കാരുകളിൽ ന്യൂനപക്ഷങ്ങൾ അന്യായ സ്വാധീനം ചെലുത്തുന്നുവെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലാണ് വെള്ളാപ്പള്ളിയുടെ വിവാദപരാമർശം. മുസ്ലിം നേതാക്കൾ ക്രൈസ്തവ സഭാ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്നുവെന്നും അശ്ലീലമായ ഒത്തുതീർപ്പ് നാടകമാണ് ഇവിടെ അരങ്ങേറുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പോസിറ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

രാഷ്ട്രീയക്കാരുടെ ഒത്തുതീർപ്പുകളികൾ

മുസ്ലിം നേതാക്കൾ ക്രൈസ്തവസഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്ന കാഴ്ചയാണ് ഏതാനും ദിവസങ്ങളായി കേരളം കാണുന്നത്. സംഗതി ലളിതമല്ല. കേരളം അടുത്തിടെ കണ്ട ഏറ്റവും അശ്ളീലമായ ഒരു ഒത്തുതീർപ്പ് നാടകമാണ് ഇവിടെ അരങ്ങേറുന്നത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ പൊതുമുതൽ കൊള്ളയടിച്ച് വീതം വച്ചതിലെ തർക്കം തീർക്കൽ. പ്രശ്നപരിഹാരം ഇരുപക്ഷത്തിന്റെയും അനിവാര്യമായ ആവശ്യം കൂടിയായതിനാൽ അതിൽ അവർ വിജയിക്കുമെന്ന് ഉറപ്പ്.മുസ്ലിം നേതാക്കൾ വിശേഷിച്ച്, മുസ്ലിം ലീഗ് നേതാക്കളാണ് വിവിധ സഭകളെ അനുനയിപ്പിക്കാനുള്ള കരാറെടുത്തിട്ടുള്ളത്.

രമ്യമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇത്രയും കാലം നടത്തിയ വഞ്ചനകളുടെ അണിയറ രഹസ്യങ്ങൾ പുറത്തുവരുമോ എന്ന ഭയമാണ് അവരെ നയിക്കുന്നത്.ന്യൂനപക്ഷങ്ങൾക്കായുള്ള സംസ്ഥാന സർക്കാർ പദ്ധതികളിൽ മുസ്ലിം വിഭാഗം അപ്രമാദിത്തം നേടിയതായും തങ്ങൾ ഗുരുതരമായ വിവേചനം നേരിടുകയാണെന്നും ക്രൈസ്തവ സഭാ നേതൃത്വം ചർച്ച ചെയ്യാൻ തുടങ്ങിയതാണ് പുതിയ നീക്കങ്ങളുടെ അടിസ്ഥാനം. തുർക്കിയിലെ പൗരാണിക ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയ പള്ളി മുസ്ലിം പള്ളിയാക്കി അവിടുത്തെ സർക്കാർ മാറ്റിയതിനെ ലീഗ് നേതൃത്വം സ്വാഗതം ചെയ്തതും ലൗ ജിഹാദ് സംവാദങ്ങളും ഇരു വിഭാഗങ്ങളും തമ്മിൽ അകൽച്ച വർദ്ധിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ മാസങ്ങളായി നടക്കുന്ന ചൂടേറിയ ചർച്ചകൾ ക്രൈസ്തവരിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ തിരിച്ചടിയുടെ കാരണം ക്രൈസ്തവരുടെ അതൃപ്തിയാണെന്ന വിലയിരുത്തലുമുണ്ടായതോടെ ലീഗ് ഒത്തുതീർപ്പ് നീക്കങ്ങളുമായി രംഗത്തിറങ്ങുകയായിരുന്നു.

തീരാതലവേദനയായ ഓർത്തഡോക്സ്, യാക്കോബായ സഭാതർക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് പരിഹരിക്കപ്പെട്ടാൽ ക്രൈസ്തവർ ബിജെപി പക്ഷം ചേരുമോ എന്ന ആശങ്ക വേറെ. അങ്ങിനെ വന്നാൽ കേരളത്തിൽ യു.ഡി.എഫിന്റെ ശവക്കുഴി തോണ്ടുമെന്ന് ആരെക്കാളും നന്നായി അറിയാവുന്നവരാണ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും.സർക്കാർ ന്യൂനപക്ഷ പദ്ധതികളുടെ ഫണ്ട് മുസ്ലിം വിഭാഗം അപഹരിക്കുന്നു, ഗുണഭോക്താക്കളിൽ ക്രൈസ്തവർ നാമമാത്രമാണ്, സർക്കാർ ന്യൂനപക്ഷ സംവിധാനങ്ങളുടെ ഭാരവാഹികളിൽ ബഹുഭൂരിഭാഗവും മുസ്ളീങ്ങളാണ്, തങ്ങൾ വഞ്ചിക്കപ്പെട്ടു തുടങ്ങിയ ക്രൈസ്തവ സഭകളുടെ പരിഭവങ്ങളിൽ സത്യമേയുള്ളൂ. പക്ഷേ ഇതിലും വലിയ സത്യം പതിറ്റാണ്ടുകളായി അലറിവിളിച്ചുപറയുന്ന ഹൈന്ദവരുടെ ശബ്ദം ബധിരകർണങ്ങളിലാണ് അന്നും ഇന്നും എന്നും പതിക്കുന്നത്.കേരള, കേന്ദ്ര ഭരണങ്ങളിൽ എക്കാലവും അന്യായമായ സ്വാധീനം ചെലുത്തിയവരാണ് ഇവിടുത്തെ ന്യൂനപക്ഷക്കാർ.

മുസ്ലിം ലീഗും കേരളകോൺഗ്രസുകളും അധികാരത്തിലിരിക്കുമ്പോൾ സ്വന്തം മതക്കാരുടെ ക്ഷേമം മാത്രമേ നോക്കിയിട്ടുള്ളൂ. വനംകൊള്ളക്കാരും കള്ളക്കച്ചവടക്കാരും ഭൂമാഫിയക്കാരും വിദ്യാഭ്യാസ കച്ചവടക്കാരും സ്വർണക്കടത്തുകാരും പനപോലെ വളർന്നപ്പോൾ ഈ നാടിന്റെ തന്നെ മക്കളായ പിന്നാക്ക, പട്ടികവിഭാഗക്കാർ ദാരിദ്ര്യത്തിൽ നിന്ന് ദാരിദ്ര്യത്തിലേക്ക് പോയി. ബിസിനസുകളും ഭൂസ്വത്തും സർക്കാർ ഉദ്യോഗങ്ങളും സംഘടിത ന്യൂനപക്ഷങ്ങൾ വെട്ടിപ്പിടിക്കുന്നതിന് അവർ മൂകസാക്ഷികളായി. ശവമടക്കിന് അടുക്കളയിൽ കുഴി കുത്തേണ്ട അവസ്ഥയിലേക്കാണ് അവർ എത്തപ്പെട്ടത്.

കേരളം രൂപം കൊണ്ട നാൾ മുതൽ അവഗണിക്കപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട, അപമാനിക്കപ്പെട്ട ജനസമൂഹമാണ് ഇവിടുത്തെ ഹിന്ദുക്കൾ, വിശേഷിച്ച് പിന്നാക്ക വിഭാഗക്കാർ. ലോകത്തെങ്ങും ഒരു പ്രദേശത്തെ ഭൂരിപക്ഷ സമൂഹം ഇങ്ങനെ വഞ്ചിക്കപ്പെട്ടുകാണില്ല. അവർക്കുകൂടി അവകാശപ്പെട്ട പൊതുസ്വത്ത് രണ്ട് മതക്കാർ വോട്ടുബാങ്ക് എന്ന തുറുപ്പുചീട്ടുമായി കവർന്നെടുക്കുകയാണ് ഇപ്പോഴും. പൊതുസ്വത്തും, അധികാരവും, വിദ്യാഭ്യാസ, വ്യവസായ, കാർഷിക മേഖലയുൾപ്പടെ എല്ലാ നിർണായക രംഗങ്ങളും ഇപ്പോൾ അവരുടെ കൈപ്പിടിയിലാണ്. സർക്കാർ ഖജനാവിന്റെ സിംഹഭാഗവും വിനിയോഗിക്കപ്പെടുന്നത് ഇവരുടെ ആവശ്യങ്ങൾക്കായാണ്.ഇ.എം.എസ് സർക്കാർ മുതൽ കേരളത്തിൽ മാറി മാറി വന്ന ഭരണകൂടങ്ങൾക്കെല്ലാം ഇവിടുത്തെ ന്യൂനപക്ഷ വോട്ടുബാങ്കിനെ ഭയമായിരുന്നു. അധികാരമോഹം കൊണ്ട് സർക്കാരുകൾ ചെയ്യാത്ത വിട്ടുവീഴ്ചകളില്ല. അന്യായമായ ആനുകൂല്യങ്ങളും സഹായങ്ങളും അവരിലേക്ക് മാത്രമായി ചൊരിഞ്ഞു. എയ്ഡഡ് വിദ്യാഭ്യാസ മേഖല തന്നെയാണ് അതിന് ഉത്തമ ദൃഷ്ടാന്തം. സർക്കാർ ശമ്പളവും നടത്തിപ്പുചെലവും കൊടുക്കുന്ന ഇത്തരം വിദ്യാലയങ്ങളിൽ മഹാഭൂരിപക്ഷവും ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളുടെ പക്കലാണ്. ഇവിടങ്ങളിൽ ജോലി ചെയ്ത് സർക്കാർ ശമ്പളം വാങ്ങുന്ന ലക്ഷക്കണക്കായ ജീവനക്കാരിൽ 99% ന്യൂനപക്ഷ വിഭാഗങ്ങളുമാണ്. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനാധികാരം ഏറ്റെടുക്കാനുള്ള ധൈര്യം കേരളത്തിലെ ഒരു സർക്കാരിനും ഇല്ലാത്തതിന് കാരണം ന്യൂനപക്ഷ മതങ്ങളുടെ ശക്തിതന്നെ.

വിമോചന സമരത്തിലൂടെ അവരത് തെളിയിച്ചതുമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇവരെ പ്രീതിപ്പെടുത്താനായി മത്സരിക്കുകയായിരുന്നു. ആരോടൊപ്പം ചേർന്നാലും സ്വന്തം മതക്കാരുടെ കാര്യം എന്നത് മാത്രമാണ് ന്യൂനപക്ഷക്കാരെ പ്രതിനിധീകരിക്കുന്ന പാർട്ടികളുടെയെല്ലാം ആദർശം. ബിജെപിക്ക് ഒപ്പം ചേർന്നാൽ ഗുണം കിട്ടുമെങ്കിൽ ഇത്രയും കാലം ആക്ഷേപിച്ചു നടന്നവർ അവരെ സ്തുതിക്കുന്നതും നാം കാണേണ്ടിവരും.മുസ്ളീങ്ങൾ മുഴുവനായും ക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണ്. ന്യൂനപക്ഷാവകാശങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റുമ്പോൾ തന്നെ ഇവിടുത്തെ പാവപ്പെട്ട പിന്നാക്ക വിഭാഗക്കാർക്ക് വേണ്ടി വിഭാവനം ചെയ്ത ആനുകൂല്യങ്ങളും കവർന്നെടുക്കുകയാണ് ഇരുവിഭാഗക്കാരും. പിച്ചച്ചട്ടിയിലും കൈയിട്ടുവാരുന്ന സമീപനമെന്ന് പറയേണ്ടിവരും.

അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി, പിന്നെയും പിമ്പേ... എന്നതാണ് ഇവരുടെ സമീപനം.അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട പൊതുസമ്പത്ത് അനർഹമായി വളഞ്ഞവഴിയിലൂടെ കവർന്നെടുത്തവർക്ക് ഏന്നെങ്കിലും, ആരോടെങ്കിലും ഉത്തരം പറഞ്ഞേ പറ്റൂ. അത് കാലത്തിന്റെ കാവ്യനീതിയാണ്. എങ്കിലും ചൂഷണം ചെയ്യപ്പെട്ട ദരിദ്ര നാരായണന്മാരായ പിന്നാക്കക്കാരുൾപ്പെടുന്ന ഭൂരിപക്ഷ സമൂഹത്തോട് കേരളം പ്രായശ്ചിത്തം ചെയ്യുമ്പോഴേ സാമൂഹ്യനീതി സങ്കല്പം അർത്ഥവത്താകൂ.ഭൂരിപക്ഷ ജനതയുടെ ഈ ദുരവസ്ഥയ്ക്ക് കാരണം അവർക്കിടയിലെ അനൈക്യം ഒന്നുമാത്രമാണ്. ന്യൂനപക്ഷങ്ങൾ വോട്ടുബാങ്കുകളായി നിലനിൽക്കുമ്പോൾ തന്നെ ഭൂരിപക്ഷം അങ്ങിനെ ആകാതിരിക്കാനുള്ള കൗശലവും ഇവരും വിവിധ രാഷ്ട്രീയ നേതൃത്വങ്ങളും അവലംബിക്കുന്നുണ്ട്.

പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ചാവേർ പോരാളികൾ മാത്രമാണ് പിന്നാക്കവിഭാഗക്കാർ. അധികാരത്തിന്റെ കാര്യം വരുമ്പോൾ എന്താകുമെന്ന് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയുമെല്ലാം തെളിയിക്കുകയും ചെയ്തു.അപ്രധാനമായ കാര്യങ്ങൾക്ക് പരസ്പരം തലതല്ലിക്കീറി തെരുവിൽ തല്ലുന്ന ശൈലി നിറുത്തി നിലനിൽപ്പിനായെങ്കിലും ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിച്ചുനിൽക്കേണ്ട, വോട്ടുബാങ്കാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നഷ്ടങ്ങളെക്കുറിച്ച് പരിതപിക്കാതെ, പതംപറയാതെ ഭാവിയിലെ നേട്ടങ്ങൾക്കായും ഭാവിതലമുറയുടെ സുരക്ഷിതത്വത്തിനായും ചിന്തിക്കേണ്ട സമയമാണിത്.