തിരുവനന്തപുരം: തിരുവോണത്തലേന്ന് വെഞ്ഞാറമൂട് തേമ്പാംമൂട് നടന്ന ഇരട്ടക്കൊലപാതകക്കേസിൽ കേസ് ഡയറി ഫയലും പൊലീസ് റിപ്പോർട്ടും നവംബർ 9 ന് ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. 9 ന് സർക്കാർ നിലപാടറിയിക്കാനും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു. കൊലക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിൽ കഴിയുന്ന പ്രതികളായ അൻസറും ഷജിത്തും സമർപ്പിച്ച ജാമ്യ ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

2020 തിരുവോണത്തലേന്ന് ഓഗസ്റ്റ് 30ന് അർദ്ധ രാത്രിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ആയുധങ്ങൾ കൈവശം വച്ച് ഇരുവിഭാഗം യുവാക്കൾ തമ്മിൽ നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. തേമ്പാംമൂട് വച്ച് നടന്ന അക്രമ സംഭവത്തിൽ സിസിറ്റിവി ഫൂട്ടേജിൽ മാരകയാധുങ്ങളായ വാളുകൾ ഉപയോഗിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ നടത്തിയ വെട്ടും കുത്തും പ്രകടമായി കാണാൻ കഴിയുന്നതാണ്. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി വെമ്പായം തേവലക്കാട് സഫിയൂൽ നിസാം മൻസിലിൽ മിഥിലാജ് (30) , ഡിവൈഎഫ്‌ഐ കലുങ്കിൽ മുഖം യൂണിറ്റ് പ്രസിഡന്റ് കലുങ്കിൽമുഖം ബിസ്മി മൻസിലിൽ ഹഖ് മുഹമ്മദ് (24) എന്നിവരാണ് അർദ്ധരാത്രിയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

ഓഗസ്റ്റ് 13 ന് പ്രതികളിലൊരാളായ സജീവ് സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കൊല്ലപ്പെട്ട ഹക്ക് മുഹമ്മദും സംഘവും ആക്രമിച്ച് തടികൊണ്ടടിച്ചതാണ് തിരിച്ചടി നൽകാൻ കാരണമായതെന്ന് എന്ന മൊഴിയാണ് അറസ്റ്റിലായ പ്രതികൾ പൊലീസിന് ആവർത്തിച്ചു നൽകിയിരിക്കുന്നത്. പ്രതികാരം ചെയ്യണമെന്ന് അന്ന് തീരുമാനിച്ചതുകൊണ്ടാണ് പൊലീസിൽ അന്ന് പരാതിപ്പെടാത്തതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് പൊലീസ് വിശദീകരിക്കുന്നത്. അതേ സമയം വ്യക്തിപരമായുള്ള വിരോധത്താൽ നടന്ന സംഘട്ടനത്തെ പൊലീസ് ഇടത് പക്ഷ സർക്കാരിന്റെ ആജ്ഞയനുസരിച്ച് രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ച് കോൺഗ്രസ് പ്രവർത്തകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോപണമുയർന്നു. നിക്ഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകൾ സംസ്ഥാനമൊട്ടാകെ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ജംഗ്ഷനുകൾക്ക് സമീപം വച്ചാണ് ഉപവാസ സമരം നടത്തിയത്.


കേസിൽ പ്രതികളായി യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി പുല്ലമ്പാറ മരുതുംമൂട് ഷജിത് മൻസിലിൽ ഷജിത്ത് (27) , പുല്ലമ്പാറ മുക്കൂടിൽ ചരുവിള പുത്തൻ വീട്ടിൽ അജിത് (27) , തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ നജീബ് (41) , മരുതുംമൂട് റോഡരികത്ത് വീട്ടിൽ സതികുമാർ (46) , തേമ്പാമൂട് സ്വദേശി അൻസർ (40) , മദപുരം സ്വദേശി ഉണ്ണി (44) , മദപുരം സ്വദേശി പ്രീജ എന്നിവരെ സെപ്റ്റംബർ 1ന് പൊലീസ് അറസ്റ്റ് ചെയ്തു. സജീവ് , സനൽ എന്നിവരെ സെപ്റ്റംബർ 4ന് അറസ്റ്റ് ചെയ്തു.

കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്നും ഉന്നത തലത്തിലുള്ള ഗൂഢാലോചനയുണ്ടായെന്നും പൊലീസ് വ്യക്തമാക്കുന്നു. രാഷ്ട്രീയമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആദ്യ നാലു പ്രതികളുടെ റിമാന്റ് റിപ്പോർട്ടിൽ പൊലീസ് പറയുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനെത്തുടർന്ന് ഉടലെടുത്ത പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വച്ച് സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായി ഏപ്രിൽ 4 ന് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷഫീനെ നജീബ് , അജിത് , ഷജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആക്രമിച്ചു.

പിന്നീട് മെയ് 25 ന് ഡിവൈഎഫ്‌ഐഐ പ്രവർത്തകൻ ഫൈസലിന് നേരെയും കൊലപാതക ശ്രമമുണ്ടായി. അഗസ്റ്റ് 30 ന് കൊല്ലപ്പെട്ട ഹഖ് മുഹമ്മദിന്റെ ബന്ധുവാണ് ഫൈസൽ. ഫൈസൽ വധശ്രമക്കേസിൽ കോൺഗ്രസ് പ്രവർത്തകരായ ഇവർ അറസ്റ്റിലായതാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കൊല്ലപ്പെട്ടവർ സ്വയരക്ഷക്കായി ആയുധം കരുതിയിരിക്കാമെന്ന് സെപ്റ്റംബർ 4ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇരുവിഭാഗത്തിന്റെ കൈയിലും ആയുധമുണ്ടായിരുന്നല്ലോ എന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.