തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതികൾ കോൺഗ്രസ് പ്രവർത്തകരെന്ന് എഫ്‌ഐആർ ചർച്ചയാക്കുന്നത് രാഷ്ട്രീയ കൊലപാതകത്തിന്റെ ക്രൂരത തന്നെ. ആറ് പേർ ചേർന്നാണ് കൊലപാതകം നടത്തിയത്. കോൺഗ്രസ് പ്രവർത്തകരായ സജീവും അൻസാറുമാണ് ഒന്നും രണ്ടും പ്രതികൾ. മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വെട്ടിയത് സജീവും സനലുമെന്നും പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കി. കേസിൽ പ്രധാന പ്രതികളായ സജീവിനേയും സനലിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. സിപിഎം കലിങ്ങിൻ മുഖം ബ്രാഞ്ച് അംഗം ഹക്ക് മുഹമ്മദും (26) ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജുമാണ് (31) ക്രൂരമായി കൊല്ലപ്പെട്ടത്.

കേസിൽ നാലു പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തിരുവോണത്തലേന്ന് അർധരാത്രിയിൽ തിരുവനന്തപുരം തേമ്പാംമൂട് വച്ചാണ് രണ്ടു ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹക്ക് മുഹമ്മദ് , മിഥിലാജ് എന്നിവരെ കൊന്നത് കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചിരുന്നു. കൊലപാതകം ആസൂത്രിതമെന്ന് ഉറപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തായിരുന്നു. ഇതിന് ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പടെ പിടിയിലായത്.

ബൈക്കിൽ വരികയായിരുന്ന ഇരുവരെയും അക്രമിസംഘം കൈയടിച്ച് വിളിച്ചു. ആരെന്ന് നോക്കാൻ തിരികെ വന്ന യുവാക്കളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഇടത്തെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ മിഥിലാജ് റോഡിൽ തന്നെ മരിച്ചു. ദേഹമാകെ ആഴത്തിൽ മുറിവേറ്റ ഹക്ക് മരിച്ചത് വെഞ്ഞാറാമൂട്ടിലെ സ്വകാര്യാശുപത്രിയിലായിരുന്നു. കരുതിക്കൂട്ടിയുള്ള ആക്രമമണാണ് നടന്നെതന്നും ഉന്നതലത്തിലുള്ള ഗൂഢാലോചനയാണ് നടന്നതെന്നും പൊലീസും പറയുന്നു. ഹക്കിനെയാണ് ആക്രമികൾ ലക്ഷ്യമിട്ടതെന്നാണ് സൂചന. കൊലപാതകത്തിന് പദ്ധതിയിട്ടവർ സമീപത്തെ ഒരു സിസിടിവി തിരിച്ചുവച്ചിരുന്നെങ്കിലും മറ്റൊരു സിസിടിവിയിൽ ദൃശ്യങ്ങൾ പതിയുകയായിരുന്നു. ഇതും അന്വേഷണത്തിൽ നിർണ്ണായകമായി.

ആക്രമികളിൽ നിന്ന രക്ഷപെട്ട എസ്എഫ്‌ഐ പ്രവർത്തകൻ ഷഹിന്റെ മൊഴിയും മുഖ്യപ്രതികളെ മണിക്കൂറുകൾക്കകം പൊലീസിന്റെ വലയിലാക്കി. ഒളിച്ചിരുന്ന വീട്ടിൽ നിന്ന് നാടകീയമായാണ് ആസുത്രകനെന്ന് പൊലീസ് സംശയിക്കുന്ന കോൺഗ്രസ് പ്രവർത്തകൻ ഷിജിത്ത് പിടിയിലായത്. ഷിജിത്തിനെ ആക്രമിക്കാൻ ഡിവൈഎഫ്‌ഐക്കാർ വളഞ്ഞതോടെ പാടുപെട്ടാണ് പൊലീസ് ജീപ്പിലെത്തിച്ചത്. മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അൻസാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീലിന്റെ

സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികൾ ആക്രമിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. ഒരു വാളും കത്തിയും സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് അക്രമികൾ കടന്നുകളഞ്ഞത്. മുഖ്യപ്രതികളെന്ന് കരുതുന്ന സജീവ്, സനൽ മറ്റ് പ്രതികളായ ഷജിത്ത്, അൻസാർ, സതി എന്നിവരുൾപ്പെടെ എട്ട് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. സജീവിനും സനലിനും സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. പ്രാദേശിക ഐഎൻടിയുസി പ്രവർത്തകനായ ഉണ്ണിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഉണ്ണിയും അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ രക്ഷപ്പെടാനും കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഉണ്ണിക്കും സഹോദരൻ സനലിനും പങ്കുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. അതിനിടെ ആക്രമണത്തിൽ സാക്ഷി തിരിച്ചറിഞ്ഞ അൻസർ സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി പൊലീസിനേയും വെട്ടിലാക്കുന്നുണ്ട്. കൊലക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ആണെന്നാണ് പൊലീസ് പറയുന്നത്.

പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ആയുധവുമായി എത്തി മുഹമ്മദ് ഹക്ക്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചുവെന്നാണ് കണ്ടെത്തൽ. ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അൻസറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഫോട്ടോയിലൂടെ അൻസറിനെ ഷഹീൻ തിരിച്ചറിയുകയും ചെയ്തു. എന്നാൽ കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത സജീവും സനലും ഇത് നിഷേധിക്കുകയാണ്. അൻസർ ഒപ്പമുണ്ടായിരുന്നില്ലെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയതായാണ് വിവരം.

അതേസമയം പിടിയിലായ സനലിന്റെ സഹോദരനും ഐഎൻടിയുസി പ്രവർത്തകനുമായ ഉണ്ണി അക്രമി സംഘത്തിലുണ്ടായിരുന്നതായി പ്രതികൾ മൊഴി നൽകി. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ബന്ധുക്കളെയും കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.