കൊച്ചി: കുണ്ടും കുഴിയുമായി തകർന്ന ഗോശ്രീ റോഡിന്റെ അറ്റകുറ്റപണി നടത്താത്തതിനെതിരെ കൊച്ചിയിൽ വൈപ്പിനിലിൽ നാട്ടുകാരുടെ പ്രതിഷേധം. അപകട കെണിയായി മാറിയ ഗോശ്രീ റോഡിലെ കുഴികളിൽ വിത്തുവിതച്ചാണ് നാട്ടുകാർ കടുത്ത പ്രതിഷേധം അറിയിച്ചത്.

പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയതോടെ റോഡിന്റെ അറ്റകുറ്റപണികൾ ഉടൻ തുടങ്ങുമെന്നാണ് ഗോശ്രി ഡവലപ്‌മെന്റ് അതോരിറ്റിയുടെയും കൊച്ചിൻ പോർട് ട്രസ്റ്റിന്റെയും വിശദീകരണം.

വൈപ്പിൻ കരയെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ റോഡിൽ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. വല്ലാർപാടം കണ്ടെയ്‌മെന്റ് ടെർമിലിന്റെ സമീപമാണ് കൂടുതലും തകർന്നത്. റോഡിന്റെ അറ്റകുറ്റപണികൾ നടത്താനുള്ള ചുമതല ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അതോരിറ്റിക്കും കൊച്ചിൻ പോർട്ട് ട്രസ്റ്റിനുമാണ്. ഇവരോടെ പലവട്ടം പരാതി പറഞ്ഞിട്ടും പരിഹാരമില്ലാതെ വന്നതോടെയാണ് നാട്ടുകാർ കുഴിയിൽ വിത്തുവിതച്ച് പ്രതിഷേധിച്ചത്.

ഈ പ്രതിഷേധത്തിലും കണ്ണുതുറന്നില്ലെങ്കിൽ റോഡുപരോധമടക്കമുള്ള സമരത്തിനാണ് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി തയ്യാറെടുക്കുന്നത്. അതേസമയം അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടി തുടങ്ങിയെന്ന് ഗോശ്രീ ഡവലപ്‌മെന്റ് അതോരിറ്റി വിശദീകരിച്ചു. കണ്ടൈനർ ടെർമിനലിന് സമീപമുള്ള റോഡുകളുടെ അറ്റകുറ്റപണി ഉടൻ തുടങ്ങുമെന്നാണ് ഇക്കാര്യത്തിൽ കൊച്ചിൽ പോർട്ട് ട്രസ്റ്റിന്റെ വിശദീകരണം.