കൊച്ചി:പരമ്പരാഗതമായി നിലനിൽക്കുന്ന സാംസ്‌കാരിക പൈതൃകം ലക്ഷ ദ്വീപിന് അവകാശപ്പെട്ടതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദ്വീപിൽ അനുവദിക്കപ്പെട്ട കോഴ്‌സുകൾ പഠിക്കുന്നതിലൂടെ ദ്വീപിലെ വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ചു പെൺകുട്ടികൾക്ക് മേഖലയുടെ ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കടമത്ത് ദ്വീപിൽ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ അദ്ദേഹം പറഞ്ഞു.

കലർപ്പില്ലാത്ത പ്രകൃതി സൗന്ദര്യവും ദ്വീപ് നിവാസികളുടെ ആതിഥ്യ മര്യാദയും ആസ്വദിച്ചാണ് വെങ്കയ്യ നായിഡുവിന്റെ രണ്ടു ദിവസം നീണ്ടുനിന്ന ലക്ഷദ്വീപ് ഔദ്യോഗിക സന്ദർശനം. ഇന്നലെ ലക്ഷദ്വീപിലെത്തിയ ഉപരാഷ്ട്രപതിയുടെ പുതുവർഷ ദിനവും ദ്വീപിലായിരുന്നു.

ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും ദ്വീപ് സന്ദർശിക്കണമെന്ന് കരനിവാസികളോട് അഭ്യർത്ഥിക്കുകയും ചെയ്താണ് മടങ്ങിയത്. കടമത്ത്, അന്ത്രോത്ത് ദ്വീപുകളിലെ രണ്ട് ആർട്‌സ് ആൻഡ് സയൻസ് കോളജുകൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. .

തൊഴിൽ സാധ്യതകൾ വർധിപ്പിച്ചുകൊണ്ട് ഉന്നത ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടാൻ ഇത് അവരെ സഹായിക്കും. കോളജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന പോണ്ടിച്ചേരി സർവകലാശാലയുടെ ചാൻസലർ കൂടിയായ ഉപരാഷ്ട്രപതി, നൈപുണ്യ വികസന സംബന്ധിയായ ഹ്രസ്വകാല കോഴ്‌സുകൾ കൂടി തുടങ്ങണമെന്ന് ഭരണകൂടത്തിന് ഉപദേശം നൽകി.

ലക്ഷദ്വീപിനുള്ള വലിയ സാധ്യതകൾ ചൂണ്ടിക്കാട്ടി, വിനോദ സഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ പ്രയോജനപ്പെടുത്തണം. പ്രകൃതിദത്തമായി മുൻതൂക്കമുള്ള ഈ മേഖലകളിൽ കൂടുതൽ മികവു കൈവരിക്കാൻ പരിശ്രമിക്കണം. പുതുതായി സ്ഥാപിക്കുന്ന കോളജുകൾ ദ്വീപിലെ യുവാക്കളുടെ ആഗ്രഹത്തിനൊത്ത് ഉയരാനും മേഖലയുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിയിൽ മാറ്റം കൊണ്ടുവരാനും സഹായിക്കും.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് ദ്വീപിൽ പൂർണ നിരോധനമേർപ്പെടുത്താൻ ഭരണകൂടവും ജനങ്ങളും പുലർത്തിയ പ്രതിജ്ഞാബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു. രണ്ടുവർഷത്തിനുള്ളിൽ ഹരിത ഊർജ രൂപങ്ങളിലേക്ക് പൂർണമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ദ്വീപസമൂഹങ്ങൾ അടുക്കുകയാണെന്ന വസ്തുത അഭിനന്ദനാർഹമാണ്. ദ്വീപ് സമൂഹങ്ങളുടെ ഉയർന്ന ശുചിത്വ നിലവാരം കാത്തു സൂക്ഷിക്കുന്നതിനായി 'സ്വച്ഛ് ലക്ഷദ്വീപ്' പരിപാടിക്ക് കീഴിൽ ഒരു പൊതുജന മുന്നേറ്റമുണ്ടാകണം.

ദ്വീപിൽ ദീർഘകാലമായി നിലനിൽക്കുന്ന ശുദ്ധജല പ്രശ്‌നങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ നൂതന പരിഹാരങ്ങൾ കാണാൻ ശ്രമിക്കണം. വിനോദ സഞ്ചാരം, മത്സ്യബന്ധനം എന്നിവയാണ് ലക്ഷദ്വീപിന്റെ കരുത്ത്. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, സുസ്ഥിര മത്സ്യബന്ധനം എന്നിവയിൽ രാജ്യത്തൊട്ടാകെ മാതൃകയായി മാറാൻ ദ്വീപസമൂഹങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.