മലപ്പുറം: ഇരട്ട സർവ്വേ നമ്പറുള്ള ഭൂമിക്ക് ഒറ്റ നമ്പർ ആക്കാൻ അപേക്ഷ സമർപ്പിച്ചതോടെ 500രൂപ നൽകുകയാണെങ്കിൽ ഫീൽഡിൽ വരാമെന്ന് അല്ലെങ്കിൽ ഫയൽ അവിടെ ഇരിക്കട്ടെ എന്നും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്. അവസാനം കെണിയൊരുക്കി കെക്കൂലി വാങ്ങുന്നതിനിടെ ഒഴൂർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ കയ്യോടെ പിടികൂടി വിജിലൻസ്.

500രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഗിരീഷ് കുമാറിനെ ഇന്ന് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഒഴൂർ വില്ലേജിൽ ഓമച്ചപ്പുഴ സ്വദേശി അലി തന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ഇരട്ട സർവേ നമ്പർ ആയതിനാൽ അത് മാറ്റി ഒറ്റ നമ്പർ ആക്കുന്നതിലേക്കായി ഒഴൂർ വില്ലേജ് ഓഫീസറെ സമീപിച്ചതോടെയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. സർവ്വേ നമ്പറിൽ വ്യത്യാസം ഉള്ളതിനാൽ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വില്ലേജ് ഓഫീസർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആയ ഗിരീഷ് കുമാറിനോട് ആവശ്യപ്പെട്ടതായിരുന്നു.

തുടർന്ന് അലി ഗിരീഷ് കുമാറിനെ സമീപിച്ച് സ്ഥല പരിശോധനക്കായി എപ്പോൾ വരുമെന്ന് അന്വേഷിച്ചു, ഫീൽഡിൽ വരുന്നതിനു 500രൂപ നൽകുകയാണെങ്കിൽ വരാമെന്നും അല്ലെങ്കിൽ ഫയൽ അവിടെ ഇരിക്കട്ടെ എന്നു പറയുകയും ചെയ്തു. ഇതോടെ ഗത്യന്ധരമില്ലാതെ അലി ഈ വിവരം വിജിലൻസ് മലപ്പുറം യുണിറ്റ് ഡി.വൈ.എസ്‌പി യെ അറിയിക്കുകയും തുടർന്ന് വിജിലൻസിന്റെ വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് സജീവന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്‌പി. ഫിറോസ് എം ഷെഫീക് കെണിയൊരുക്കിയാണ് ഇന്നലെ വൈകിട്ടോടെ
പരാതിക്കാരനായ അലിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഗിരീഷിന്റെ പക്കൽ നിന്നും കണക്കിൽ പെടാത്ത 5740രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്‌പിയെ കൂടാതെ ഇൻസ്പെക്ടർമാരായ ഗംഗാധരൻ, ജ്യോതീന്ദ്ര കുമാർ, പ്രദീപ് കുമാർ, സബ് ഇൻസ്പെക്ടർമാരായ മോഹൻ ദാസ്, ജോസ്‌കുട്ടി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ മോഹനകൃഷ്ണൻ, ഹനീഫ, സലിം തുടങ്ങിയവരും ഉണ്ടായിരുന്നു.