ആലപ്പുഴ: പൊലീസ് കസ്റ്റഡിയിൽ ജയ് ശ്രീറാം വിളിപ്പിച്ചെന്ന എസ്.ഡി.പി.ഐ പ്രവർത്തകരുടെ ആരോപണം തെളിയിച്ചാൽ രാജി വെക്കാൻ തയ്യാറാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഇതു സംബന്ധിച്ച നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ബിജെപി നേതാവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ആളുകൾ എസ്.ഡി.പി.ഐ അനുഭാവികളാണെന്നും ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ അല്ലെന്നും വിജയ് സാഖറെ പറഞ്ഞു.

അറസ്റ്റിലായവർ കൊലയാളികൾക്ക് സഹായം നൽകിയ ആളുകളാണ്. ഇന്നലെ രാത്രി 350 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായും പരിശോധനകൾ തുടരുമെന്നും വിജയ് സാഖറെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന സമാധാന യോഗത്തിലാണ് കസ്റ്റഡിയിലുള്ള പ്രവർത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതായും മർദിച്ചതായും എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് ആരോപണം ഉന്നയിച്ചത്. യോഗശേഷം ഇതു സംബന്ധിച്ച് എസ്.ഡി.പി.ഐ പരാതിയും നൽകി.