ബെംഗളൂരു: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തിൽ ആക്രമിച്ചത് മലയാളി യുവാവ്. ബംഗളൂരുവിൽ താമസിച്ച ജോൺസനാണ് മദ്യലഹരിയിലെത്തി ആക്രിമിച്ചത്. ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരുക്കേറ്റിരുന്നു. സെൽഫിയെടുക്കാൻ വിസമ്മിതച്ചതാണ് പ്രകോപനമെന്നാണ് പുറത്തുവരുന്ന വിവരം.

വിമാനത്താവളത്തിനു പുറത്തേക്കുവരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാൾ ഓടിയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിജയ് സേതുപതിക്ക് പരുക്കേറ്റില്ല. വിജയ് സേതുപതിയുടെ ടീമിലെ ഒരാളുടെ അടുത്തേക്ക് അക്രമി ഓടിയെത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞെട്ടിപ്പോയ വിജയ് സേതുപതി രണ്ടു പേരുടെയും അടുത്തേക്ക് നീങ്ങുന്നതും ആരോ നടനെയും തള്ളിയിടുന്നതും വിഡിയോയിലുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അംഗരക്ഷകർ തടഞ്ഞ് മാറ്റിയതുകൊണ്ടാണ് താരത്തിന് മർദ്ദനം ഏൽക്കാതിരുന്നത്. സിഐഎസ്എഫ് പിടികൂടി ജോൺസണെ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ കേസിന് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാൽ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി.

വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു വിജയ് സേതുപതി. നീളമുള്ള ആരോഗ്യവാനായ ജോൺസൻ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകിൽ ചവിട്ടുന്നതായിരുന്നു ദൃശ്യങ്ങളിൽ ഉള്ളത്. അപ്രതീക്ഷിത ആക്രമണത്തിനിടെയുണ്ടായ തിക്കുതിരക്കുകൾക്കിടയിൽ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും ദൃശ്യങ്ങളിൽ കാണാം.