മലപ്പുറം: നിലമ്പൂരിലെ ഉൾക്കാട്ടിലെ ഗുഹക്കുള്ളിൽ ജനിച്ച ചോലനായ്ക്ക ആദിവാസി യുവാവായ വിനോദ് ഐ.എ.എസ് പഠനത്തിലേക്ക്. പി.എച്ച്.ഡി പഠനത്തോടൊപ്പം തന്നെയാണ് ഐ.എ.എസ് പഠിക്കാനും വിനോദ് ഒരുങ്ങുന്നത്. നിലമ്പൂർ മാഞ്ചീരി ഉൾക്കാട്ടിലെ ഗുഹയിൽ ജനിച്ച വിനോദ് കുസാറ്റിൽചേർന്ന് എം.ഫിൽ പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷം കേന്ദ്രസർക്കാറിന്റെ സഹായത്തോട് കൂടി കൂസാറ്റിൽ പി.എച്ച്.ഡിക്കും ചേർന്നിരുന്നു

.ഇതിനിടയിലാണ് മുമ്പ് ഉപേക്ഷിച്ച ഐ.എ.എസ് സ്വപ്നം വീണ്ടും ഉണ്ടായത്. ചോലനായ്ക്ക വിഭാഗങ്ങളിൽനിന്നും വിദ്യാഭ്യാസപരമായി മുന്നേറി വന്ന വിനോദിന്റെ കഴിവുകൾ മനസ്സിലാക്കിയ അബ്‌സൊല്യൂട്ട് ഐ.എസ്.എസ് അക്കാദമി വിനോദിന്റെ ഐ.എ.എസ് പഠനത്തിനാവശ്യമായ മൂഴുവൻ തുകയും നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇക്കാര്യം അക്കാദമി മാനേജിങ് ഡയറക്ടറും ചെയർമാനുമായ ജോബിൻ എസ്. കൊട്ടാരം വിനോദുമായി സംസാരിച്ചു.

തുടക്കം ചില സംശയങ്ങളുണ്ടായിരുന്നെങ്കിലും മലയാളത്തിൽ ഐ.എ.എസ് പരീക്ഷ എഴുതാനുള്ള മുഴുവൻ സജീകരണങ്ങൾ ഒരുക്കാമെന്നും, ആവശ്യമായ മറ്റു സഹായങ്ങളും നൽകാമെന്നും വാഗ്ദാനം ചെയ്തതോടെ വിനോദും ഏറെ സന്തോഷത്തിലാണ്. ഐ.എ.എസ് എന്ന മോഹം നേരത്തെ ഉണ്ടായിരുന്നു വിനോദിന്. 1.40ലക്ഷത്തോളം വരുന്ന ഫീസ് അക്കാഡമി വിനോദിന് വേണ്ടി മുടക്കുന്നതോടൊപ്പം സംശയങ്ങൾ തീർക്കുന്നതിനും പ്രചോദനം നൽകുന്നതിനുമായി ഐ.എ.എസ് ഉദ്യോഗസ്ഥരുമായി പ്രത്യേകമായി സംസാരിക്കുന്നതിനും അവസരമൊരുക്കും.

സിവിൽ സർവീസ് ഉദ്യോഗസ്ഥനും സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ് ജോയിന്റ് കമ്മിഷണറുമായ എസ്. ശിവപ്രസാദാണ് ഇതുസംബന്ധിച്ച വാർത്ത ശ്രദ്ധയിൽ പെടുത്തിയതെന്നും വിനോദിന് ഐ.എ.എസ് നേടാനുള്ള പൂർണസാധ്യതകളുണ്ടെന്ന പൂർണവിശ്വാസമുണ്ടെന്നും ജോബിൻ എസ്. കൊട്ടാരം പറഞ്ഞു. ഏഷ്യയിലെ ഏക ഗുഹാവാസികളും നാമാവശേഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ചോലനായ്ക്ക വിഭാഗത്തിൽ നിന്നുള്ള വിനോദിന്റെ വിദ്യാഭാസപരമായ മുന്നേറ്റം ഏറെ അത്ഭുതപ്പെടുത്തുന്നതാണ്്.

രാജ്യത്തുതന്നെ അവശേഷിക്കുന്ന അഞ്ഞൂറിൽ താഴെയുള്ള ഗുഹാവാസികളാണു ചോലനായ്ക്കർ. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും പുറംലോകവുമായി ബന്ധപ്പെടാതെ കഴിയാൻ ആഗ്രഹിക്കുന്നവരാണ്. വിനോദിന് അഞ്ചുവയസുള്ളപ്പോഴാണ് കുടുംബം നാട്ടിൻപുറത്തുനിന്ന് 20 കിലോമീറ്റർ അകലെ മാഞ്ചീരി കോളനിയിലേക്കു താമസം മാറ്റിയത്. ബാല്യത്തിൽ കാട്ടുവിഭവങ്ങൾ മാത്രമായിരുന്നു വിനോദിന്റെ ഭക്ഷണം. നിലവിൽ അബ്‌സൊല്യൂട്ട് ഐ.എ.എസ് അക്കാഡമിയിൽ പഠിക്കുന്ന നാലുപേർ ഭിന്നശേഷിയുള്ളവരാണ്. രണ്ടുപേർ കാഴ്ചയില്ലാത്തവരാണ്. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ളവരെ ഇന്ത്യൻ സിവിൽ സർവീസിലെത്തിക്കുക എന്ന ഒരു സാമൂഹിക സംരഭംകൂടിയാണ് അക്കാദമി ലക്ഷ്യം വെക്കുന്നതെന്നും ജോബിൻ എസ്. കൊട്ടാരം പറഞ്ഞു.

ഓരോ സമൂഹത്തിൽനിന്നും ഇത്തരത്തിൽ ഓരോരുത്തർ മുന്നോട്ടുവരുമ്പോൾ അതിലൂടെ അവരുടെ സമൂഹവും ഉന്നതിയിലേക്കുയരുമെന്നാണ് തന്റെ കാഴ്‌ച്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷയിലൂടെ ഐ.എ.എസ് പഠിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ പത്തുവർഷത്തോളം മുമ്പാണ് അബ്‌സൊല്യൂട്ട് ഐ.എസ്.എസ് അക്കാദമി രൂപംകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.