കാസർഗോഡ്: വായ്പ അനുവദിക്കാൻ അദ്ധ്യാപികയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച് കുടുങ്ങിയ കണ്ണൂർ സ്വദേശിയായ പി. എഫ് ഓഫീസർ ഇടതു സംഘടനാ നേതാവ്. കണ്ണൂർ സ്വദേശിയും ഗെയ്ൻ പി. എസ് സംസ്ഥാന നോഡൽ ഓഫിസറുമായ ആർ.വിനോയ് ചന്ദ്രനാണ് അദ്ധ്യാപികയുടെ പരാതിയെ തുടർന്ന് വിജിലൻസ് അറസ്റ്റു ചെയ്തത്. കാസർഗോട് കേന്ദ്രമാക്കി ജോലി ചെയ്യുന്ന ഇയാൾ എൻജിഒ യൂണിയന്റെ പ്രധാന നേതാവാണ്.

കോട്ടയത്തെ ഒരു ഹോട്ടൽ മുറിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോട്ടയം കോരത്തോട് സ്വദേശിനിയായ അദ്ധ്യാപികയാണ് പരാതിക്കാരി. ഹോട്ടലിൽ മുറിയെടുത്തതിനു ശേഷം ഇയാൾ അദ്ധ്യാപികയെ അങ്ങോട്ടു ചെല്ലുന്നതിന് നിരന്തരം വിളിച്ചുശല്യം ചെയ്യുകയായിരുന്നു. കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടാണ് വിനോയ് ചന്ദ്രൻ.

41 വയസുകാരനായ ഇയാൾ ഗവ. എയ്ഡഡ് ഇൻസ്റ്റിറ്റിയൂഷനൽ പി. എഫ്(ഗെയ്ൻ) സംസ്ഥാന നോഡൽ ഓഫിസറുടെ പദവിയിലാണ് പ്രവർത്തിക്കുന്നത്. എൻ.ജി.ഒ യൂണിയന്റെ പ്രധാന നേതാവായിരുന്നു. സംഘടനാ കരുത്തിലാണ് നോഡൽ ഓഫീസർ പദവിയിൽ ഇയാൾ എത്തിയത്. വിവാദത്തെ തുടർന്ന് എൻജിഒ യൂണിയനിൽ നിന്ന് ഇയാളെ പുറത്താക്കി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഭാനുപ്രകാശ് ആണ് പുറത്താക്കിയത്

കോട്ടയം പ്രൊവിഡന്റ് ഫണ്ട് ഓഫിസിലെ തന്റെ വായ്പയുടെ പ്രശ്‌നം പരിഹരിക്കുന്നതിനാണ് അദ്ധ്യാപിക ഇയാളെ സമീപിക്കുന്നത്. ഫോൺ വിളികളിലും , മെസ്സേജുകളിലും സഭ്യമല്ലാത്ത ഭാഷാ പ്രയോഗങ്ങൾ ഉണ്ടായതായും പരാതിയുണ്ട്. താൻ കോട്ടയത്തു വരുന്നുണ്ടെന്നും കാണണമെന്നും ഇയാൾ അദ്ധ്യാപികയെ അറിയിച്ചു. ഇതിനിടെ പി എഫ് പ്രശ്‌നങ്ങൾ പരിഹരിച്ച് കൊടുക്കുകയും പ്രതിഫലമായി നേരിൽ കാണണമെന്നും ആവശ്യപ്പെട്ടു. അദ്ധ്യാപികയെ കാണുവാൻ വേണ്ടി വിനോയ് ബുധനാഴ്ച കോട്ടയത്തെത്തിയതായി വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും കോട്ടയത്ത് എത്തിയ ശേഷം ഇയാൾ ഒരു ഹോട്ടലിൽ മുറിയെടുത്തതിനു ശേഷം പരാതിക്കാരിയായ അദ്ധ്യാപികയെ ഫോണിൽ വിളിച്ചു.

ഇട്ടിരിക്കുന്ന ഷർട്ട് മുഷിഞ്ഞതിനാൽ വരുമ്പോൾ തനിക്ക് 44 അളവുള്ള ഷർട്ടും കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ഈ കാര്യം അദ്ധ്യാപികയും കുടുംബവും വിജിലൻസ് ഇന്റലിജൻസിന് പരാതി നൽകിയത്. ഇതേ തുടർന്ന് വിജിലൻസ് തന്നെയാണ് ഇവർക്ക് 44 അളവിലുള്ള ഷർട്ടുവാങ്ങി ഫിനോഫ്തലീൻ പുരട്ടി നൽകി ഹോട്ടൽ മുറിയിലേക്ക് അയക്കുന്നത്. ഇയാൾ ഷർട്ടുവാങ്ങിച്ചയുടൻ വിജിലൻസ് സംഘം മുറിയിൽ കയറി പിടികൂടി.

കോട്ടയം സ്വദേശിയായ വിദ്യാഭ്യാസ വകുപ്പ് ജിവനക്കാരിയെ അശ്ലീല താല്പര്യത്തോടുകൂടി ഇയാൾ സമീപിക്കുകയായിരുന്നു. വീട് നിർമ്മാണത്തിനായി പിഎഫിൽ നിന്നും വായ്പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നൽകിയിരുന്നത്. ഈ അപേക്ഷ വിനോയ് ഒരു മാസത്തോളം തടഞ്ഞുവച്ചു. തുടർന്ന്, അപേക്ഷയിൽ തീരുമാനം ആകാതെ വന്നതോടെ ഫോണിൽ വിളിച്ച യുവതിയോട് വാട്‌സ് ആപ് കാളിൽ വിളിക്കാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു.

വാട്‌സ് ആപ് കോളിൽ വിളിച്ചതോടെ 'ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന്' ഇയാൾ ആവശ്യപ്പെട്ടു. എനിക്ക് കാര്യം മനസിലായില്ല എന്ന് പറഞ്ഞ ജീവനക്കാരിയോട് വീഡിയോ കാളിൽ വരാനായിരുന്നു നിർദ്ദേശം. ഇതിന് തയ്യാറാകാതെ വന്നതോടെ താൻ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും ഈ സമയം, കോട്ടയം നാഗമ്പടത്തെ ഒരു അപ്പാർട്‌മെന്റിൽ മുറി എടുക്കാമെന്നും ഇവിടേക്ക് വരണമെന്നും നിർദ്ദേശിച്ചു. തുടർന്ന് മുറിയിലേക്കെത്തുമ്പോൾ 44 സൈസുള്ള ഷർട്ടും വാങ്ങിക്കൊണ്ടു വരണമെന്നും പ്രതി നിർദ്ദേശിച്ചിരുന്നു.

ഇതോടെ യുവതി വിജിലൻസ് എസ്‌പി വി.ജി വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു. വിനോയ് നിർദ്ദേശിച്ചതനുസരിച്ച് യുവതി വാങ്ങിയ ഷർട്ടിൽ ബ്യൂ ഫിനോഫ്തലിൽ പൗഡറിട്ടാണ് വിജിലൻസ് സംഘം കൊടുത്തുവിട്ടത്. ഉദ്യോഗസ്ഥൻ താമസിച്ചിരുന്ന മുറിയിലേക്ക് യുവതി കയറി ഷർട്ട് കൈമാറിയതിന് പിന്നാലെ വിജിലൻസ് സംഘം മുറിക്കുള്ളിലേക്ക് കയറി. തുടർന്ന്, ഇയാളെ കസ്റ്റഡിൽ എടുക്കുകയായിരുന്നു. യുവതിക്ക് പ്രതി അയച്ച വാട്‌സ് ആപ് സന്ദേശങ്ങളടക്കം വിജിലൻസിന് തെളിവായി ലഭിച്ചിരുന്നു. ഗർഭ നിരോധന ഉറയും കിട്ടി.