പയ്യന്നൂർ: വീടിന്റെ ടെറസിൽ നിർത്തിയിട്ടിരിക്കുന്ന ഒരു കാറിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എന്നാൽ ഇതു ഒറിജിനൽ കാറാണെന്ന് കരുതുന്നവരുണ്ടെങ്കിൽ തെറ്റി സംഗതി സൊയമ്പൻ ഡ്യുപ് ളിക്കേറ്റാണ്. ഒറ്റ നോട്ടത്തിൽ വീടിന്റെ മുകളിൽ നിർത്തിയിട്ടതാണെന്നേ തോന്നു. എങ്ങനെയാണ് ഇതു മുകളിലേക്ക് കയറ്റിയ തെന്നു സംശയിക്കുന്നവരുമുണ്ട്. എന്നാൽ ഈ നിർമ്മിതിക്ക് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്നാണ് പയ്യന്നൂർ മമ്പലം ക്ഷേത്രത്തിന് സമീപത്തെ പ്രസൂൺ പറയുന്നത്. കോൺക്രീറ്റിൽ തീർത്ത ഈ കാറിന് പിന്നിൽ വീട് നിർമ്മിക്കുമ്പോഴുണ്ടായ ഒരു കൈയബദ്ധമാണ് കാരണമായത്.

ഇതു പരിഹരിക്കാനാണ് ടെറസിന് മുകളിൽ ഈ കോണ്ക്രീറ്റ് കാർ നിർമ്മിച്ചത്. അടുക്കളയുടെ ചിമ്മിനി വീടിന്റെ മുൻഭാഗത്ത് അഭംഗിയായി നിന്നപ്പോൾ അത് പരിഹരിക്കാൻ വീട്ടുകാർ കണ്ട ആശയമാണിത്. ചിമ്മിനിക്ക് ഇടയിലൂടെ പുക പുറത്തേക്ക് പോകണം. എന്നാൽ ചിമ്മിനി കാണാനും പാടില്ല. പ്രമുഖ ശിൽപി കൂടിയായ പി.വി രാജീവനാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. അങ്ങനെ ആഴ്ചകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ ടെറസിൽ കാർ റെഡിയായി.

12 അടി നീളത്തിലും ആറടി ഉയരത്തിലും അഞ്ചടി വീതിയിലും ഒരു സ്വിഫ്റ്റ് കാറിന്റെ അതേ വലുപ്പത്തിലാണ് കോൺക്രീറ്റ് കാറിന്റെ നിർമ്മാണം. ഒരു അബദ്ധം പരിഹരിക്കാൻ ചെയ്തതാണങ്കിലും സംഗതി ഹിറ്റായതിന്റെ സന്തോഷത്തിലാണ് പ്രസൂണും കുടുംബവും. സോഷ്യൽ മീഡിയയിൽ വാർത്ത വൈറലായതോടെ ഈ കാർ കാണാൻ ദൂര ദേശങ്ങളിൽ നിന്നു പോലും ആളുകൾ എത്തുന്നുണ്ട്.