ദുബായ്: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ സൈബർ ആക്രമണം നേരിടേണ്ടിവന്ന പേസർ മുഹമ്മദ് ഷമിയെ പിന്തുണച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. ന്യൂസിലൻഡിന് എതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ അതിശക്തമായ വാക്കുകളിലാണ് ഇന്ത്യൻ നായകൻ ഷമിക്കെതിരായ വിമർശങ്ങൾക്ക് മറുപടി നൽകുന്നത്. ടീം തോറ്റതിന് ഷമിയുടെ മതവിശ്വാസത്തെ പരിഹസിച്ച് ട്രോളുകൾ സൃഷ്ടിച്ചത് 'നട്ടെല്ലില്ലാത്ത' പരിപാടിയാണെന്ന് കോലി വിമർശിച്ചു.


' ഞങ്ങൾ മൈതാനത്ത് കളിക്കുകയാണ്. സോഷ്യൽ മീഡിയയിലെ നട്ടെല്ലില്ലാത്ത ഒരു കൂട്ടം ആളുകളല്ല ഞങ്ങൾ. നട്ടെല്ലില്ലാത്ത, ജീവിതത്തിൽ ആളുകളെ അഭിമുഖീകരിക്കാൻ കഴിയാത്തവരാണ് മോശം ട്രോളുകൾ പടച്ചുവിടുന്നത്. വ്യക്തിപരമാണ് ഇവരുടെ ആക്രമണങ്ങൾ, അത് ഭയപ്പെടുത്തുന്നു. എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാൽ മതത്തിന്റെ പേരിൽ വേർതിരിച്ച് നിർത്തുമെന്ന് കരുതിയില്ല. മതത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവരോട് സഹതാപം മാത്രം. ടീം ഇന്ത്യയുടെ സാഹോദര്യം തകർക്കാനാവില്ല. ഷമിക്ക് 200 ശതമാനം പിന്തുണ നൽകുന്നു ഷമിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയെ നിരവധി മത്സരങ്ങളിൽ ജയിപ്പിച്ച താരമാണ് ഷമി. ടെസ്റ്റ് ക്രിക്കറ്റിൽ ജസ്പ്രീത് ബുമ്രക്കൊപ്പം ഇന്ത്യയുടെ പ്രധാന ബൗളറാണ് അദേഹം' എന്നും കോലി പറഞ്ഞു.

 

പാക്കിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ 18-ാം ഓവർ എറിയാനെത്തിയ ഷമി 17 റൺസ് വഴങ്ങിയിരുന്നു. ഇതോടെ പാക്കിസ്ഥാൻ ജയം സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ ഇന്ത്യൻ ടീം ആരാധകർ ഷമിക്കെതിരെ തിരിഞ്ഞു. മത്സരത്തിൽ 44 റൺസ് വഴങ്ങിയ ഷമിക്കെതിരെ ഉയർന്ന വിർമശനങ്ങളിൽ പലതും അതിരുവിട്ടിരുന്നു. സംഭവത്തിൽ മുൻതാരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിവി എസ് ലക്ഷ്മൺ, വീരേന്ദർ സെവാഗ്, മുഹമ്മദ് അസറുദ്ദീൻ, ഹർഭജൻ സിങ്, വെങ്കിടേഷ് പ്രസാദ് എന്നിവർ ഷമിക്ക് പിന്തുണയുമായെത്തിയിരുന്നു.

 

മുഹമ്മദ് ഷമിക്ക് പരോക്ഷ പിന്തുണയുമായി ബിസിസിഐ നേരത്തെ രംഗത്തെത്തിയിരുന്നു. വിരാട് കോലിയും മുഹമ്മദ് ഷമിയും ഒന്നിച്ചുള്ള ചിത്രമാണ് ബിസിസിഐ ട്വീറ്റ് ചെയ്തത്. 'കരുത്തോടെ മുന്നോട്ട്' എന്നാണ് ട്വീറ്റിൽ പറയുന്നത്. എന്നാൽ സൈബർ ആക്രമണത്തെക്കുറിച്ച് നേരിട്ട് പരാമർശമുണ്ടായിരുന്നില്ല.