വിശാഖപട്ടണം: മകളെ ബലാൽസംഗം ചെയ്ത പ്രതിയുടെ വീട്ടിൽ കയറി അയാളുടെ കുടുംബത്തിലെ ആറുപേരെ കൊന്ന് ഇരയുടെ പിതാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. മകളെ ബലാൽസംഗം ചെയ്തെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് ഇരയുടെ പിതാവിന്റെ പ്രവൃത്തി.

പിതാവ് പ്രതിയുടെ വീട്ടിലെത്തി പുല്ലു വെട്ടാൻ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് ഒരു പുരുഷൻ മൂന്ന് സ്ത്രീകൾ രണ്ട് വയസും ആറുമാസവും പ്രായമുള്ള കുഞ്ഞുങ്ങൾ എന്നിങ്ങനെ ആറുപേരെ കൊലപ്പെടുത്തുകയായിരുന്നു. ഇതറിഞ്ഞ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.

ഇന്നു രാവിലെയാണ് സംഭവം. ഈ രണ്ടു കുടുംബങ്ങളും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. പ്രതിയുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്ന വ്യക്തി ബലാൽസംഗം ചെയ്തതായി നേരത്തെ പരാതി നൽകുകയും അത് കേസാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ടു കുടുംബങ്ങളും തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു. പ്രതിയായിരുന്ന വിജയ്യുടെ ഭാര്യയും കുട്ടികളും അച്ഛനും ആന്റിമാരുമാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത്.

എന്നാൽ പണ്ടുമുതലേ ഈ കുടുംബങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും നിലനിന്നിരുന്നെന്നും 2018ൽ തുടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോൾ കൂട്ടക്കൊലയിലേക്കു നയിച്ചതെന്നും നാട്ടുകാർ പറയുന്നു. വിജയ് സംഭവസമയം വീട്ടിൽ ഇല്ലായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ ചോരയിൽ കുളിച്ച് നിൽക്കുന്ന പ്രതിയെയാണ് കണ്ടത്. സംഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും പ്രദേശവാസികൾ.